പുലർച്ചെ മൂന്നിന് കൊയിലാണ്ടി സ്റ്റാൻഡിൽ നിന്ന് ബസ് കടത്തി; ചെങ്ങോട്ടുകാവിൽ ചെളിയിൽ പെട്ടതോടെ ഉപേക്ഷിച്ച് മോഷ്ടാക്കൾ മുങ്ങി

കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസ് മോഷ്ടിച്ച് കടത്തുന്നതിനിടെ സർവീസ് റോഡിലെ ചെളിയിൽ താഴ്ന്നു. കോഴിക്കോട് – കൊയിലാണ്ടി റൂട്ടിൽ സർവീസ് നടത്തുന്ന ‘സെനോ’ ബസാണ് ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ മോഷണം പോയത്. പൊയിൽക്കാവിനും ചെങ്ങോട്ടുകാവിനും ഇടയിലെത്തിയപ്പോൾ സർവീസ് റോഡിലെ ചെളിയിൽ ബസ് പൂണ്ടുപോവുകയായിരുന്നു. തുടർന്ന് വാഹനം മുന്നോട്ട് എടുക്കാൻ സാധിക്കാതെ വന്നതോടെ മോഷ്ടാക്കൾ ബസ് വഴിയിൽ ഉപേക്ഷിച്ച് രക്ഷപ്പെട്ടു.

കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിയോടെ സർവീസ് അവസാനിപ്പിച്ച ശേഷം ബസ് സ്റ്റാൻഡിലെ പേരാമ്പ്ര ഭാഗത്തേക്കുള്ള ട്രാക്കിലായിരുന്നു ബസ് നിർത്തിയിട്ടിരുന്നത്. പുലർച്ചെയെത്തിയ മോഷ്ടാക്കൾ ബസ് സ്റ്റാർട്ട് ചെയ്ത് എടുത്തു കൊണ്ടുപോവുകയായിരുന്നു. രാവിലെ മറ്റ് ബസ് തൊഴിലാളികൾ വിളിച്ച് പറയുമ്പോഴാണ് വാഹനം മോഷണം പോയ വിവരം താൻ അറിയുന്നതെന്ന് ബസുടമയായ കുറുവങ്ങാട് സ്വദേശി സലാഹുദ്ദീൻ പറഞ്ഞു. വിവരമറിഞ്ഞ് സലാഹുദ്ദീനും ജീവനക്കാരും ചെങ്ങോട്ടുകാവിലെത്തി ക്രെയിൻ ഉപയോഗിച്ചാണ് ബസ് ചെളിയിൽ നിന്ന് ഉയർത്തിയത്. മുൻപും കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സമാനമായ രീതിയിൽ വാഹനങ്ങൾ മോഷണം പോയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ബസുടമ വ്യക്തമാക്കി. സംഭവത്തിൽ കൊയിലാണ്ടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!