കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ മൊബൈൽ മോഷണം: രണ്ട് പേർ പിടിയിൽ; പ്രതികളെ റിമാൻഡ് ചെയ്തു

കോഴിക്കോട്: റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് യാത്രക്കാരുടെ മൊബൈൽ ഫോണുകൾ കവർന്ന രണ്ട് വെവ്വേറെ സംഭവങ്ങളിലായി രണ്ട് പ്രതികളെ റെയിൽവേ പോലീസും ആർ.പി.എഫും (RPF) ചേർന്ന് പിടികൂടി. മലപ്പുറം തിരൂർ സ്വദേശി പൂക്കോയ (49), കർണാടക മംഗലാപുരം സ്വദേശി വിജിത്ത് (34) എന്നിവരാണ് അറസ്റ്റിലായത്.സെപ്റ്റംബർ 13-ന് റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലാണ് രണ്ട് മോഷണങ്ങളും നടന്നത്. വൈകീട്ട് ചെന്നൈ മെയിൽ ട്രെയിനിൽ കയറാൻ നിൽക്കുകയായിരുന്ന പാലക്കാട് മങ്കര സ്വദേശിയുടെ സാംസങ് ഫോൺ മോഷ്ടിച്ച കേസിലാണ് പൂക്കോയ പിടിയിലായത്.അതേ ദിവസം ഉച്ചയ്ക്ക് ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെ എസ്കലേറ്ററിന് സമീപം വെച്ച് ചെറുവറ്റ സ്വദേശിയുടെ വിവോ ഫോൺ കവർന്ന കേസിലാണ് വിജിത്തിനെ അറസ്റ്റ് ചെയ്തത്.
മോഷണത്തിന് ശേഷം കടന്നുകളഞ്ഞ ഇയാളെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ മംഗലാപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് പോലീസ് സംഘം വലയിലാക്കിയത്.റെയിൽവേ പോലീസ് സബ് ഇൻസ്പെക്ടർ പ്രദീപ് കുമാർ, RPF എസ്.ഐ അജിത്ത് അശോക് എന്നിവരുടെ നേതൃത്വത്തിലുള്ള സംയുക്ത ഇൻ്റലിജൻസ് സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.












