ചെങ്ങോട്ടുകാവില്‍ തെരുവുനായ ആക്രമണം: രണ്ട് കുട്ടികള്‍ക്ക് കടിയേറ്റു; നായയെ ചത്ത നിലയില്‍ കണ്ടെത്തി

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിലെ കോളൂര് സുബ്രഹ്മണ്യ ക്ഷേത്ര പരിസരത്ത് തെരുവുനായ ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റു. ക്ഷേത്രത്തിന് സമീപമുള്ള അടുത്തടുത്ത വീടുകളിലെ കുട്ടികള്‍ക്കാണ് കഴിഞ്ഞ ദിവസം വൈകിട്ടോടെ തെരുവുനായയുടെ കടിയേറ്റത്. പരിക്കേറ്റ കുട്ടികളെ ഉടന്‍ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും, തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുട്ടികള്‍ക്ക് ആവശ്യമായ പ്രതിരോധ വാക്സിനേഷന് നടപടികള്‍ ഉള്‍പ്പെടെയുള്ള അടിയന്തര ചികിത്സകള്‍ ലഭ്യമാക്കിയതായി ബന്ധുക്കള്‍ അറിയിച്ചു.
അതിനിടെ, ഇന്ന് രാവിലെ പ്രദേശവാസികളും വീട്ടുകാരും ചേര്‍ന്ന് നായയെ കണ്ടെത്താന്‍ തിരച്ചില്‍ നടത്തുന്നതിനിടയില്‍ ഇതിനെ ചത്ത നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് ഗ്രാമ പഞ്ചായത്ത് അധികൃതരും മൃഗസംരക്ഷണ വകുപ്പും സംഭവത്തില്‍ അടിയന്തരമായി ഇടപെട്ടു. ചത്ത നായയ്ക്ക് പേവിഷബാധയുണ്ടോ എന്ന് സ്ഥിരീകരിക്കുന്നതിനായി അധികൃതര്‍ നായയുടെ ജഡം വയനാട് പൂക്കോട് വെറ്റിനറി കോളേജില്‍ എത്തിച്ച് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂ എന്ന് അധികൃതര്‍ അറിയിച്ചു.
തെരുവുനായളെ അടിയന്തരമായി എ ബി സി സെന്ററുകളിലേക്ക് മാറ്റി വേണ്ട നടപടികൾ സ്വീകരിക്കുന്നതിന് നടപടികൾ സ്വീകരിച്ചു വരുന്നതായും, നായകളുടെ ആക്രമണം ഏൽ ക്കാതിരിക്കാൻ ജനങ്ങൾ പരമാവധി ശ്രദ്ധിക്കണമെന്ന് ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. എൻ. ഭാസ്കരനും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ശശികുമാറും അഭ്യർത്ഥിച്ചു.











