“ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കൾക്ക് വൻ തുക പാരിതോഷികം; സ്വർണം നേടുന്ന മലയാളി താരങ്ങൾക്ക് 50 ലക്ഷം രൂപ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ”

തിരുവനന്തപുരം: ഏഷ്യന്‍ ഗെയിംസില്‍ മെഡലുകള്‍ വിജയിക്കുന്ന മലയാളി താരങ്ങള്‍ക്കുള്ള പാരിതോഷികങ്ങള്‍ മുന്‍കൂറായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. സ്വര്‍ണ മെഡല്‍ നേടുന്ന മലയാളി താരങ്ങള്‍ക്ക് 50 ലക്ഷം രൂപ നല്‍കുമെന്ന് കായിക മന്ത്രി ഒ.ജെ. ജനീഷ് ഓപ്പറേഷന് കളരിയുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പ്രഖ്യാപിച്ചു. വെള്ളി നേടുന്നവര്‍ക്ക് 30 ലക്ഷം, വെങ്കലം നേടുന്നവര്‍ക്ക് 20 ലക്ഷം രൂപയും ലഭിക്കും. പങ്കെടുക്കുന്ന എല്ലാവര്ക്കും ഒരു ലക്ഷം രൂപ മുന്‍കൂറായി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
മെഡലുകള്‍ നേടുന്ന താരങ്ങളുടെ പരിശീലകര്‍ക്കും പാരിതോഷികമുണ്ട്. സ്വര്‍ണം നേടുന്നവരുടെ പരിശീലകര്‍ക്ക് അഞ്ച് ലക്ഷം, വെള്ളി നേടുന്നവരുടെ പരിശീലകര്‍ക്ക് 3 ലക്ഷം, വെങ്കലം നേടുന്നവരുടെ പരിശീലകര്‍ക്ക് 2 ലക്ഷം രൂപ എന്നിങ്ങനെയാണു ലഭിക്കുക. സെപ്റ്റംബര്‍ 19 മുതല്‍ ഒക്ടോബര്‍ നാലു വരെ ജപ്പാനിലെ ഐച്ചി, നഗോയ നഗരങ്ങളിലാണ് ഏഷ്യന്‍ ഗെയിംസ് മത്സരങ്ങള്‍ നടക്കുക.
കായിക സംഘടനകള്‍ പുതിയ ശീലങ്ങളിലേക്കു മാറണമെന്നും മന്ത്രി യോഗത്തില്‍ പറഞ്ഞു. ”കളത്തിനു പുറത്തുള്ള മത്സരങ്ങള്‍ കാരണം കായികതാരങ്ങള്‍ അസോസിയേഷനുകള്‍ക്ക് മുന്നില്‍ അഭയാര്‍ഥികളെപ്പോലെ നില്‍ക്കേണ്ടി വരുന്ന അവസ്ഥയാണ്. അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാത്തതിനാല്‍ താരങ്ങളെ മറ്റു സംസ്ഥാനങ്ങള്‍ കൊണ്ടുപോകുകയാണ്. എല്ലാവര്ക്കും ജോലി നല്കാന് സര്‍ക്കാരിനു സാധിക്കില്ലായിരിക്കും. കായിക മേഖലയില്‍ നയപരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും ജനീഷ് കൂട്ടിച്ചേര്‍ത്തു.











