സംസ്ഥാനത്ത് ലഹരിവേട്ട ശക്തമാക്കി ‘ഓപ്പറേഷൻ തൂഫാൻ’; വിചാരണ വേഗത്തിലാക്കാൻ മൂന്ന് എൻ.ഡി.പി.എസ് കോടതികൾ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയക്കെതിരെ പൊലീസ് നടത്തുന്ന ‘ഓപ്പറേഷൻ തൂഫാൻ’ (Operation Toofan) ശക്തമായി തുടരുന്നു. ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനത്താകെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം പതിനായിരത്തിലേക്ക് അടുക്കുകയാണ്. ഇതുവരെ 9,896 കേസുകൾ രജിസ്റ്റർ ചെയ്തതായും ലഹരിക്കേസുകളിൽ വിചാരണ കാര്യക്ഷമമാക്കുന്നതിനായി സംസ്ഥാനത്ത് മൂന്ന് പുതിയ എൻ.ഡി.പി.എസ് (NDPS) പ്രത്യേക കോടതികൾ സ്ഥാപിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായും മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പാലക്കാട്, തൃശൂർ, മഞ്ചേരി എന്നിവിടങ്ങളിലാണ് പുതിയ കോടതികൾ ആരംഭിക്കുന്നത്. ഇതിനായി ഓരോ കോടതിയിലും 11 തസ്തികകൾ വീതം ആകെ 33 പുതിയ തസ്തികകൾ സൃഷ്ടിക്കും. സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കത്തിലാണെങ്കിലും ലഹരി വിപത്തിനെ നാടുകടത്തുക എന്നത് അടിയന്തര പ്രാധാന്യമുള്ള കാര്യമായതിനാലാണ് പുതിയ കോടതികൾക്ക് അനുമതി നൽകിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
വമ്പൻ ലഹരിവേട്ട
തുടർച്ചയായ പരിശോധനകളിലൂടെ വിപണിയിൽ കോടികൾ വിലമതിക്കുന്ന മയക്കുമരുന്നുകളാണ് പൊലീസ് പിടിച്ചെടുത്തത്. 21 കിലോയിലധികം എം.ഡി.എം.എയും (MDMA) 1,140 കിലോയിലധികം കഞ്ചാവും ഇതിനോടകം പിടികൂടിയിട്ടുണ്ട്. മലപ്പുറം ജില്ലാ പൊലീസ് ചീഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കോയമ്പത്തൂർ അതിർത്തിയിൽ നിന്ന് 12.8 കിലോ ഗ്രാം എം.ഡി.എം.എ പിടികൂടിയത് കേരള പൊലീസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സിന്തറ്റിക് മയക്കുമരുന്ന് വേട്ടയായി മാറി.
ലഹരിക്കെതിരെ കർശന നടപടി
ക്യാമ്പയിന്റെ ഭാഗമായി ഇതുവരെ പതിനായിരത്തിലധികം പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിദേശത്തിരുന്ന് ലഹരി ശൃംഖല നിയന്ത്രിക്കുന്ന കുറ്റവാളികളെ പിടികൂടാൻ രാജ്യാന്തര ഏജൻസികളുടെ സഹായത്തോടെ പ്രത്യേക പട്ടികയും തയ്യാറാക്കുന്നുണ്ട്. പരിശോധനകൾക്കൊപ്പം വിദ്യാലയങ്ങളിലും കോളേജുകളിലും ഒമ്പതിനായിരത്തിലധികം ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസുകളും പൊലീസ് സംഘടിപ്പിച്ചു കഴിഞ്ഞു. ലഹരി വിപത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി മുന്നോട്ട് പോകാനാണ് സർക്കാരിന്റെ തീരുമാനം.












