പേരാമ്പ്രയില്‍ ടി.പി രാമകൃഷ്ണനെ പാര്‍ട്ടി കോട്ടകളും കൈ വിട്ടതായി റിപ്പോര്‍ട്ടുകള്‍

പേരാമ്പ്ര: എല്‍.ഡി.എഫ് ദയനീയ പരാജയം ഏറ്റുവാങ്ങിയ 2026 തെരഞ്ഞെടുപ്പില്‍ ഞെട്ടിക്കുന്ന തോല്‍വികളില്‍ ഒന്നായിരുന്നു പേരാമ്പ്രയിലേത്. പാര്‍ട്ടിയിലെ കരുത്തന്‍ സി.പി.എം കേന്ദ്രകമ്മിറ്റിയംഗവും ഇടത് മുന്നണി കണ്‍വീനറുമായ ടി.പി രാമകൃഷ്ണന്‍ മുസ്‌ലിം ലീഗിന്റെ ഫാത്തിമ തഹ്‌ലിയയോടാണ് പരാജയപ്പെട്ടത്. പാര്‍ട്ടി കോട്ടകളില്‍ പോലും പ്രതീക്ഷിച്ച ഭൂരിപക്ഷം ഇടത് മുന്നണി കണ്‍വീനര്‍ക്ക് ലഭിച്ചില്ലെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.3000 വോട്ടുകളുടെ ഭൂരിപക്ഷം പ്രതീക്ഷിച്ച മേപ്പയ്യൂരില്‍ ലഭിച്ചത് 1272 മാത്രമാണ്. സ്വന്തം പഞ്ചായത്തായ നൊച്ചാടും ചതിച്ചു. കീഴരിയൂരിലും പ്രതീക്ഷിച്ച ഭൂരിപക്ഷമില്ല. അരിക്കുളതാതകട്ടെ 1500 വോട്ടുകളുടെ ഭൂരിപക്ഷം പ്രതീക്ഷിച്ച് 290 ആണ് ലഭിച്ചത്. 2021ല്‍ പേരാമ്പ്രയില്‍ 86023 വോട്ടായിരുന്നു ടി.പി നേടിയത്. ഇത്തവണ 81429 വോട്ടായി കുറഞ്ഞു. തദ്ദേശതെരഞ്ഞെടുപ്പ് കണക്കു പ്രകാരം 75182 വോട്ടുകള്‍ എല്‍.ഡി.എഫ് ഇവിടെ നേടിയിരുന്നു. എന്നാല്‍ 2021ലേതിനേക്കാള്‍ 4594 വോട്ടാണ് എല്‍.ഡി.എഫിന് കുറവുണ്ടായത്.

ലോക്സഭാ തെരഞ്ഞെടുപ്പും  തദ്ദേശതെരഞ്ഞെടുപ്പുമെല്ലാം തിരിച്ചടിയുണ്ടായേക്കുമെന്നതിലേക്ക് വിരല്‍ ചൂണ്ടിയെങ്കിലും ഉരുക്കുകോട്ടകള്‍  കൈവിടില്ലെന്ന വിശ്വാസത്തിലായിരുന്നു ഇടത് മുന്നണി. എന്നാല്‍ ഭരണവിരുദ്ധ തരംഗത്തില്‍ ബാലുശേരി, എലത്തൂര്‍, നാദാപുരം, പേരാമ്പ്ര, കോഴിക്കോട് നോര്‍ത്ത് ഉള്‍പെടെ ഉരുക്ക് കോട്ടകളായ മണ്ഡലങ്ങളെല്ലാം കടപുഴകി. ബേപ്പൂരില്‍ മാത്രമാണ് ആശ്വാസ വിജയം നേടാനായത്.

കഴിഞ്ഞതവണ എലത്തൂരില്‍ ജില്ലയിലെ വലിയ ഭൂരിപക്ഷത്തോടെ വിജയിച്ച മന്ത്രി എ.കെ ശശീന്ദ്രനെ കെ.പി.സി.സി ജന.സെക്രട്ടറി വിദ്യാബാലകൃഷ്ണന്‍ 12162 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. 2021ല്‍ 83639 വോട്ടായിരുന്നു ശശീന്ദ്രന്‍ നേടിയത്.

അതിനിടെ, തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങള്‍ ഇന്ന് നടക്കുന്നുണ്ട്. സി.പി.എമ്മിന്റെയും സി.പി.ഐയുടെയും സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ്‌നടക്കുന്നത്. സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ യോഗം നാളെയും നടക്കും. തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി തന്നെയാകും നേതൃയോഗങ്ങളിലെ പ്രധാന വിഷയമെന്നാണ് സൂചന.

സി.പി.എം നേതൃത്വത്തില്‍ അഴിച്ചുപണി വേണമെന്ന ആവശ്യം പാര്‍ട്ടി അണികള്‍ക്കിടയിലും പിണറായിവിരുദ്ധ ചേരിയിലും ശക്തമായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.  വ്യക്തി കേന്ദ്രീകൃത പ്രവര്‍ത്തനങ്ങളാണ് പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാക്കിയതെന്ന വിമര്‍ശനവും ശക്തമായി ഉയരുന്നുണ്ട്. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് എം.വി ഗോവിന്ദന്‍ ഒഴിവാകണമെന്ന അഭിപ്രായവും രൂപപ്പെട്ടതായി സൂചനയുണ്ട്.  പാര്‍ട്ടി സെക്രട്ടറിയായ ശേഷം  രണ്ടുവര്‍ഷത്തിനിടെ നടന്ന മൂന്ന്  തെരഞ്ഞെടുപ്പിലും സി.പി.എമ്മിന് തിരിച്ചടി നേരിട്ടുവെന്നതാണ് എം.വി ഗോവിന്ദനെതിരായ നീക്കത്തിന് കാരണം.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!