ശബരിമലയില്‍ ഇന്നലെ രാത്രിയോടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടതായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍

തിരുവനന്തപുരം: ശബരിമലയില്‍ ഇന്നലെ രാത്രിയോടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടതായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. കോടതി നിര്‍ദ്ദേശ പ്രകാരം ഭക്തരുടെ എണ്ണത്തില്‍ നിയന്ത്രണം വരുത്തിയിട്ടുണ്ട്. നിലയ്ക്കലും പമ്പയിലും ഭക്തര്‍ക്ക് ചെറിയ പ്രശ്‌നങ്ങളുണ്ടായിരുന്നു. അതും പരിഹരിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

കെഎസ്ആര്‍ടിസി ബസുകള്‍ ആവശ്യത്തിനുണ്ട്. തിരക്ക് കൂടിയാല്‍ ഉപയോഗിക്കാന്‍ ബസുകള്‍ റിസര്‍വ്വ് ചെയ്ത് വച്ചിട്ടുണ്ട്. പോലീസുകാരെ മാറ്റിയത് റൊട്ടേഷന്‍ സമ്പ്രദായത്തിന്റെ ഭാഗമായാണ് എന്നും മന്ത്രി വിശദീകരിച്ചു.

പതിനെട്ടാം പടി വീതികൂട്ടലുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്തിന്റെ നിലപാടിനു വിരുദ്ധമായ നിലപാടാണ് മന്ത്രി സ്വീകരിച്ചത്. വിഷയത്തില്‍ ഇപ്പോള്‍ ഒന്നും പറയാനില്ല. തെരഞ്ഞെടുപ്പ് വരികയാണ്. മുതലെടുപ്പ് ലക്ഷ്യമിട്ട് വിവാദങ്ങള്‍ ഉയരുമെന്നും മന്ത്രി പറഞ്ഞു.

പതിനെട്ടാം പടി വീതി കൂട്ടലുമായി ബന്ധപ്പെട്ട് തന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നായിരുന്നു പിഎസ് പ്രശാന്തിന്റെ പ്രതികരണം. ഒരു മണിക്കൂറില്‍ 4000ഓളം ആളുകള്‍ക്കാണ് പതിനെട്ടാം പടി കയറാന്‍ കഴിയുന്നത്.

ദര്‍ശനസമയവും പതിനെട്ടാം പടി വീതി കൂട്ടലിലുമൊക്കെ അവസാന വാക്ക് തന്ത്രിയുടേതാണ്. തന്ത്രിയുമായി ആലോചിക്കും. തമിഴ്‌നാട്ടിലെ പ്രളയത്തിനു ശേഷവും കര്‍ണാടക തെരഞ്ഞെടുപ്പിനു ശേഷവുമൊക്കെ കൂടുതല്‍ ആളുകള്‍ തീര്‍ത്ഥാടനത്തിന് എത്തിയതാണ് പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!