തൃശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്താന്‍ തീരുമാനം

തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്താന്‍ തീരുമാനം. ആചാരപരമായ ആഘോഷങ്ങള്‍ മാത്രമായിരിക്കും ഉണ്ടാവുക. ലളിതമായ രീതിയില്‍ കുടമാറ്റം നടത്തുമെന്നും മേളങ്ങള്‍ പതിവുപോലെ നടക്കുമെന്നും ഉന്നതതല യോഗത്തില്‍ തീരുമാനമായി. മുണ്ടത്തിക്കോട്ടെ വെടിക്കെട്ട് അപകടത്തിന് പിന്നാലെ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കുന്നതിനായി സര്‍ക്കാര്‍, ദേവസ്വങ്ങളുമായി നടത്തിയ യോഗത്തിലാണ് നിര്‍ണായക തീരുമാനം.

പൂരത്തില്‍ നിന്ന് പൂര്‍ണമായും വെടിക്കെട്ട് ഒഴിവാക്കാനാണ് തീരുമാനം. പകരം കതിന പൊട്ടിക്കും. കുടമാറ്റത്തിന് കുടകളുടെ സെറ്റിന്റെ എണ്ണം കുറയ്ക്കും. കുടമാറ്റം പ്രതീകാത്മകമായും ലളിതമായ രീതിയില്‍ നടത്തുമെന്നും യോഗത്തില്‍ തീരുമാനമായതായാണ് വിവരം. മറ്റ് ചടങ്ങുകള്‍ക്ക് മാറ്റമുണ്ടാവില്ല. യോഗത്തിലെ തീരുമാനങ്ങളെക്കുറിച്ച് ജില്ലാ കലക്ടർ കൂടുതൽ വിശദമാക്കുമെന്ന് മന്ത്രി വാസവൻ അറിയിച്ചു.

മുണ്ടത്തിക്കോട്ടെ വെടിക്കോപ്പ് നിർമാണശാലയിലുണ്ടായ അപകടത്തെ തുടർന്ന് തൃശൂർ പൂരത്തിലെ ചടങ്ങുകൾ വെട്ടിക്കുറച്ചേക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ, പൂരം അതിന്‍റെ പരമ്പരാഗതമായ പകിട്ടോടെ നടത്തണമെന്ന നിലപാടിലുറച്ച് നിൽക്കുകയായിരുന്നു പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ. അപകടത്തിൽ 14 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് വിവരം. പരിക്കേറ്റ നാലുപേർ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. മുണ്ടത്തിക്കോട്ടെ പാടശേഖരങ്ങളിൽ ഇന്നും തെരച്ചിൽ തുടരുകയാണ്.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!