സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം

കോഴിക്കോട്: സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരു മരണം കൂടി. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന  7 വയസുകാരനാണ് മരിച്ചത്. മലപ്പുറം പൂക്കോട്ടൂർ സ്വദേശിയാണ് മരിച്ചത്. ഇതോടെ ഈവർഷം സംസ്ഥാനത്ത് ഷിഗെല്ല സ്ഥിരീകരിച്ച് മരിച്ചവരുടെ എണ്ണം നാലായി. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ സ്ഥിരീകരിച്ച യുവാവിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്.

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നതിനിടയിലാണ് രോഗം സ്ഥിരീകരിച്ച ഏഴ് വയസുകാരന്റെ മരണം. കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശു കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന മലപ്പുറം കോഡൂർ സ്വദേശി ആർജവ് ആണ് ഇന്ന് പുലർച്ചെ മരിച്ചത്.

പനിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് ഈ മാസം 12നാണ് കുട്ടിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരിക്കെയാണ് മരണം. ഇതോടെ ഈ വർഷം സംസ്ഥാനത്ത് ഷിഗെല്ല സ്ഥിരീകരിച്ച് മരിച്ചവരുടെ എണ്ണം നാലായി. 135 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. അതിൽ ഏറ്റവും കൂടുതൽ കേസുകൾ കോഴിക്കോട് ജില്ലയിലും. രോഗത്തെ പ്രതിരോധിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ക്ലോറിനേഷൻ നടപടികൾ ഊർജിതമാക്കിയെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

കോഴിക്കോട് നിപ സ്ഥിരീകരിച്ച രാമനാട്ടുകര സ്വദേശിയായ 43 കാരന്റെ ആരോഗ്യനിലയും മാറ്റമില്ലാതെ തുടരുകയാണ്. മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ വെന്റിലേറ്ററിലാണ് രോഗിയുള്ളത്. സമ്പർക്ക പട്ടികയിൽ 103 പേരുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മെഡിക്കൽ ബോർഡ് യോഗം ചേർന്ന ശേഷം രോഗിയ്ക്ക് ഒരു ഡോസ് കൂടി മോണോക്ലോണൽ ആന്റിബോഡി നൽകുന്നത് പരിശോധിക്കും.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!