കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഹെബ്രിഡ് കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി പോലീസ്. അബുദാബിയില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന 18 കിലോ ഹൈബ്രിഡ് കഞ്ചാവാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍വെച്ച് പിടിച്ചെടുത്തത്. സംഭവത്തില്‍ കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ മട്ടന്നൂര്‍ ഇടവേലിക്കല്‍ കുഞ്ഞിപറമ്പത്ത് വീട്ടില്‍ പ്രന്റിജില്‍ (35), തലശ്ശേരി പെരുന്താറ്റില്‍ ഹിമം വീട്ടില്‍ റോഷന്‍ ആര്‍. ബാബു (33) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച രാത്രി എട്ടുമണിക്ക് അബുദാബിയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ ഇത്തിഹാദ് എയര്‍വേയ്സിന്റെ വിമാനത്തില്‍ വന്ന യാത്രക്കാരനാണ് വലിയ ഒരു ട്രോളി ബാഗ് നിറയെ ഹൈബ്രിഡ് കഞ്ചാവുമായി എത്തിയത്. 14 വാക്വം പായ്കറ്റുകളിലായിട്ടായിരുന്നു 18 കിലോ ഹൈബ്രിഡ് കഞ്ചാവ് ട്രോളിബാഗില്‍ അടുക്കി വെച്ചിരുന്നത്. ഇയാളില്‍ നിന്ന് കഞ്ചാവ് ഏറ്റുവാങ്ങാന്‍ വിമാനത്താവളത്തിലെത്തി കാത്തുനില്‍ക്കുകയായിരുന്ന കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ റോഷനും റിജിലും. ഇവരാണ് ആദ്യം പോലീസിന്റെ പിടിയിലായത്.

ഹൈഡ്രോപോണിക് സിസ്റ്റം ഉപയോഗിച്ച് വളര്‍ത്തിയെടുക്കുന്ന കഞ്ചാവാണ് ഹൈബ്രിഡ് കഞ്ചാവ്. പരമ്പരാഗത രീതിയായ മണ്ണ് അടിസ്ഥാനമാക്കിയുള്ള കൃഷിയില്‍ നിന്ന് വ്യത്യസ്തമാണ് ഈ രീതി. മണ്ണ് ഉപയോഗിക്കാതെ തന്നെ ജലത്തെ അടിസ്ഥാനമാക്കിയുള്ള പോഷക ലായനികളില്‍ കഞ്ചാവ് വളര്‍ത്തുന്ന രീതിയാണിത്. ഹൈഡ്രോപോണിക് സംവിധാനങ്ങള്‍ സസ്യങ്ങള്‍ക്ക് നേരിട്ട് പോഷകങ്ങളും വെള്ളവും നല്‍കുന്നു, ഇത് വേഗത്തിലുള്ള വളര്‍ച്ചയ്ക്കും ഉയര്‍ന്ന വിളവിനും കാരണമാകുന്നു. ഇത്തരത്തില്‍ വളര്‍ത്തി വിളവെടുക്കുന്ന കഞ്ചാവിന് സാധാരണ കഞ്ചാവിനേക്കാള്‍ വീര്യം വളരെ കൂടുതലാണ്. അതുകൊണ്ടു തന്നെ ഇതിന് ആവശ്യക്കാരും കൂടുതലാണ്. ആഭ്യന്തര വിപണിയില്‍ ഗ്രാമിന് 5000 മുതല്‍ 8000 രുപ വരെയാണ് ഇതിന് വില.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!