ഒരു വര്‍ഷത്തിനകം കെഎസ്ആര്‍ടിസിക്ക് നാലര ലക്ഷം യാത്രക്കാരെ കൂടുതല്‍ ലഭിച്ചു: മന്ത്രി ഗണേഷ് കുമാര്‍

കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്‌റ്റേഷനില്‍ ശീതികരിച്ച വിശ്രമ കേന്ദ്രം തുറന്നു

ഒരു വര്‍ഷം കൊണ്ട് കെഎസ്ആര്‍ടിസി നാലു ലക്ഷത്തോളം കിലോമീറ്റര്‍ അനാവശ്യമായ ഓട്ടം കുറയ്ക്കുകയും യാത്രക്കാരുടെ എണ്ണം നാലര ലക്ഷം കണ്ട് വര്‍ധിപ്പിക്കുകയും ചെയ്തതായി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഇതുവഴി ഡീസല്‍ ചെലവ് കുറയ്ക്കാനും ടിക്കറ്റ് കളക്ഷന്‍ വര്‍ധിപ്പിക്കാനും സാധിച്ചു. കെഎസ്ആര്‍ടിസി ട്രിപ്പ് മുടങ്ങില്ലെന്നും വിശ്വസിച്ച് യാത്ര ചെയ്യാമെന്നുമുള്ള വിശ്വാസം യാത്രക്കാരില്‍ സൃഷ്ടിക്കാനായി എന്നതാണ് ഇതിനു കാരണമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്‌റ്റേഷനില്‍ ഒരുക്കിയ കേരളത്തിലെ രണ്ടാമത്തെ ശീതീകരിച്ച വിശ്രമ കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിലെ 93 കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ 78 എണ്ണവും ലാഭത്തിലാവുകയോ നഷ്ടമില്ലാത്ത സ്ഥിതിയിലേക്ക് മാറുകയോ ചെയ്തതായും മന്ത്രി പറഞ്ഞു. ജീവനക്കാരുടെ സഹകരണവും കഴിവുമാണ് ഈ നേട്ടത്തിനു പിന്നില്‍. കെഎസ്ആര്‍ടിസിയിലെ ഉദ്യോഗസ്ഥര്‍ മികച്ച റൂട്ടുകളും ഷെഡ്യൂകളും കണ്ടെത്തി സര്‍വീസ് നടത്താന്‍ തയ്യാറായതോടെയാണ് ഇത് സാധ്യമായത്. പുതിയ സര്‍വീസ് പെര്‍മിറ്റിനായി അപേക്ഷ ലഭിച്ചാല്‍ അഞ്ച് ദിവസത്തിനകം അക്കാര്യത്തില്‍ തീരുമാനം എടുക്കാനാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശമെന്നും മന്ത്രി പറഞ്ഞു.

യാത്രക്കാരെ സംബന്ധിച്ചിടത്തോളം സൗകര്യപ്രദമായ കാത്തിരിപ്പ് കേന്ദ്രം, ടോയ്‌ലെറ്റ് സംവിധാനം, നല്ല ഭക്ഷണം എന്നിവയാണ് ഏറ്റവും പ്രധാനപ്പെട്ട ആവശ്യങ്ങള്‍. ഇക്കാര്യത്തില്‍ മികച്ച സംവിധാനം ഒരുക്കാനുള്ള ശ്രമത്തിലാണ് കെഎസ്ആര്‍ടിസി. ഇതിന്റെ തുടക്കമെന്നോണമാണ് വിവോ കേരളയുമായി സഹകരിച്ച് ബസ് സ്‌റ്റേഷനുകളില്‍ ശീതികരിച്ച കാത്തിരിപ്പ് കേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള തീരുമാനം. തിരുവനന്തപുരത്ത് ഇതിനകം ആദ്യത്തെ വിശ്രമകേന്ദ്രം ആരംഭിച്ചതായും മന്ത്രി അറിയിച്ചു. രാത്രി കാലങ്ങളില്‍ ബസ് സ്റ്റേഷനുകളിലെത്തുന്ന വനിതാ യാത്രക്കാര്‍ക്ക് സുരക്ഷിതമായി വിശ്രമിക്കാനുള്ള സംവിധാനം ഇതിലൂടെ ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ വിവോ കേരള ബിസിനസ് ഓപ്പറേഷന്‍ തലവന്‍ പ്രസാദ് മുള്ളനാറമ്പത്ത് അധ്യക്ഷനായി. കെഎസ്ആര്‍ടിസി ചെയര്‍മാനും എംഡിയുമായ പി എസ് പ്രമോജ് ശങ്കര്‍ മുഖ്യപ്രഭാഷണം നടത്തി. വിവോ കേരള ട്രെയിനിംഗ് മാനേജര്‍ ജോര്‍ണിസ് ജോണ്‍, സോണല്‍ ബിസിനസ് മാനേജര്‍ വി എസ് സുഹൈല്‍, കെഎസ്ആര്‍ടിസി ചീഫ് ട്രാഫിക് ഓഫീസര്‍ വി മനോജ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. വിവോ കേരള മാര്‍ക്കറ്റിംഗ് മാനേജര്‍ ലിബിന്‍ തോമസ് സ്വാഗതവും ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ വി എം എ നാസര്‍ നന്ദിയും പറഞ്ഞു.

കെഎസ്ആര്‍ടിസിയുടെ ഉപഭോക്തൃ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വിവോ കേരളയുമായി സഹകരിച്ചാണ് വനിതാ യാത്രക്കാര്‍ക്കും കുടുംബമായി എത്തുന്ന യാത്രക്കാര്‍ക്കുമായി ശീതീകരിച്ച വിശ്രമകേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്. മികച്ച ഇരിപ്പിടങ്ങള്‍, മുലയൂട്ടുന്ന അമ്മമാര്‍ക്കുള്ള ഫീഡിംഗ് റൂം, മൊബൈല്‍ ചാര്‍ജിംഗ് സൗകര്യങ്ങള്‍ എന്നിവയും വിശ്രമ കേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!