എനിക്ക് അങ്ങനെ ചെയ്യാന്‍ തോന്നി… ഞാന്‍ ചെയ്തു… ഷഹ്റൂഖ് സെയ്ഫിയുടെ മൊഴി

കോഴിക്കോട്: ട്രെയ്ന്‍ തീവെപ്പ് കേസില്‍ ഷഹ്റൂഖ് സെയ്ഫിയെ ചോദ്യം ചെയ്യുന്നത് തുടരുന്നു. തന്റെ പിന്നില്‍ ആരുമില്ല എന്നാണ് ഷഹ്റൂഖ് സെയ്ഫി പറയുന്നത്. ”എനിക്ക് അങ്ങനെ ചെയ്യാന്‍ തോന്നി… ഞാന്‍ ചെയ്തു… എന്റെ പിറകില്‍ ആരുമില്ല” എന്നാണ് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്.

ഡല്‍ഹിയില്‍ നിന്ന് ട്രെയ്നിലാണ് ഞായറാഴ്ച ഷൊര്‍ണൂരില്‍ എത്തിയത്. ജങ്ഷനിലെ പമ്പില്‍ നിന്നാണ് പെട്രോള്‍ വാങ്ങിയത്. പിന്നീട് ടിക്കറ്റ് എടുക്കാതെ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ ഷൊര്‍ണൂരില്‍ നിന്ന് കയറുകയായിരുന്നു എന്നാണ് ഷഹ്റൂഖ് മൊഴി നല്‍കിയത്.

മൊഴിയുമായി ബന്ധപ്പെട്ട് റെയില്‍വേ സ്റ്റേഷന്‍ അടക്കമുള്ള സ്ഥലങ്ങളിലെ സിസിടിവി ഉള്‍പ്പെടെയുള്ളവ പരിശോധിക്കുന്നുണ്ട്. ട്രെയ്ന്‍ യാത്രക്കാരുടെ ദേഹത്ത് പെട്രോളൊഴിച്ച് തീവച്ച കേസിലെ ഷഹ്റൂഖ് സെയ്ഫിയെ ചോദ്യം ചെയ്യുന്നത് തുടരുമ്പോഴും ഇയാളുടെ ലക്ഷ്യത്തെ കുറിച്ച് അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടില്ല. ആക്രമണത്തിന് പിന്നിലെ ഉദ്ദേശ്യം എന്താണ്, ആരുടെയെങ്കിലും സഹായം കിട്ടിയോയെന്ന കാര്യങ്ങളിലാണ് വ്യക്തത വേണ്ടത്. ഒറ്റയ്ക്കാണ് ചെയ്തതെന്ന ഷഹ്റൂഖിന്റെ മൊഴി അന്വേഷണ സംഘം വിശ്വസിച്ചിട്ടില്ല. നിലവിലെ അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ല എന്നാണ് സൂചന.

കുറ്റം സമ്മതിച്ചതായും റെയില്‍വേ ട്രാക്കില്‍ നിന്നും കിട്ടിയ ബാഗ് ഇയാളുടേതാണെന്ന് സ്ഥിരീകരിച്ചതായും എഡിജിപി എം.ആര്‍ അജിത് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. മാലൂര്‍കുന്ന് എ.ആര്‍ ക്യാമ്പിലാണ് ചോദ്യം ചെയ്യല്‍. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായതോടെ രാവിലെ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

error: Content is protected !!