പി വി സത്യനാഥിൻ്റെ കൊലപാതകം ചില മാധ്യമങ്ങളിൽ കൊലപാതകി സിപിഐ എം പ്രവർത്തകനാണെന്ന വാർത്ത ചിലരുടെ ബോധപൂർവ്വമായ ശ്രമം; ഏരിയാ കമ്മറ്റി



സി പി ഐ എം കൊയിലാണ്ടി സെൻ്റർലോക്കൽ കമ്മറ്റി സെക്രട്ടറി പി വി സത്യനാഥിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങളിൽ കൊലപാതകി സിപിഐ എം പ്രവർത്തകനാണെന്ന രീതിയിൽ വാർത്ത നൽകിയതായി കണ്ടു. സി പി ഐ എമ്മിനെ കരിവാരിത്തേക്കാനുള്ള ചിലരുടെ ബോധപൂർവ്വമായ ശ്രമമാണ് ഇത്തരം വാർത്തകൾക്കു പിന്നിലുള്ളതെന്ന് സി പി ഐ എം ഏരിയാ കമ്മറ്റി പ്രസ്താവനയിൽ വിശദീകരിച്ചു.
കൊല ചെയ്ത പെരുവട്ടൂർ പുറത്തോന അഭിലാഷ് സി പി ഐ എം പ്രവർത്തകനല്ല. എട്ടു വർഷം മുൻപ് സി പി ഐ എം പ്രവർത്തകനായിരുന്നു. അക്കാലത്ത് നഗരസഭയുടെ ഭാരവാഹികളുടെ ഡ്രൈവറായി കുറച്ചു കാലം പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ തുടർന്ന് പ്രദേശത്തെ പല പ്രശ്നങ്ങളിലും പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിൻ്റെ പേരിൽ പാർട്ടിയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. പിന്നീട് ഇയാൾ ഗൾഫിൽ കുറച്ചു കാലം ജോലി ചെയ്തതിനു ശേഷം നാട്ടിൽ തിരിച്ചെത്തി മെഡിക്കൽ സർജിക്കൽ ഉപകരണങ്ങൾ വിൽക്കുന്ന ഏതോ പ്രൈവറ്റ് കമ്പനിയുടെ സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു.
യാതൊരു പ്രകോപനവുമില്ലാതെയാണ് ക്ഷേത്രത്തിൽ വച്ച്പി വി സത്യനാഥിനെ ക്രൂരമായി കൊല ചെയ്തത്.കൊലപാതകത്തിൽ സി പി ഐ എം ശക്തമായി പ്രതിഷേധിക്കുന്നു.സംഭവവുമായി ബന്ധപ്പെട്ട് മുഴുവൻ ജനാധിപത്യവിശ്വാസികളും ജാഗരൂകരാകണമെന്ന് ഏരിയാ സെക്രട്ടറി ടി കെ ചന്ദ്രൻ ആവശ്യപ്പെട്ടു.














