പഞ്ചസാര കയറ്റുമതി നിരോധിച്ച് ഇന്ത്യ

രൂപയുടെ മൂല്യത്തകർച്ചയും ക്രൂഡ് ഓയിൽ വിലവർധനവും ഇന്ത്യയിൽ പണപ്പെരുപ്പത്തിന് കാരണമാകുന്നുണ്ട്. ഇതിനിടയിൽ ആഭ്യന്തര വിപണിയിൽ പഞ്ചസാര വിലയും ഉയരുന്നത് ഭക്ഷ്യ പണപ്പെരുപ്പത്തെ കുറിച്ചുള്ള ആശങ്ക വർധിപ്പിക്കുന്നു. ഈ സാഹചര്യത്തിലാണ് കയറ്റുമതിയേക്കാൾ ആഭ്യന്തര വിതരണത്തിന് സർക്കാർ മുൻഗണന നൽകുന്നത്. റോ, വൈറ്റ്, റിഫൈൻഡ് പഞ്ചസാരകൾക്ക് നിരോധനം ബാധകമാണെങ്കിലും, നേരത്തെ കരാർ ഉറപ്പിച്ച ചില ഷിപ്പ്മെന്റുകൾക്കും അമേരിക്കയിലേക്കും യൂറോപ്യൻ യൂണിയനിലേക്കുമുള്ള പ്രത്യേക ക്വാട്ടകൾക്കും ഇളവ് നൽകിയിട്ടുണ്ട്.
ഇന്ത്യയുടെ എത്തനോൾ ബ്ലെൻഡിങ് പദ്ധതിയും പഞ്ചസാര ലഭ്യതയെ ബാധിച്ചിട്ടുണ്ട്. ക്രൂഡ് ഓയിൽ ഇറക്കുമതി കുറയ്ക്കുന്നതിനായി പെട്രോളിൽ എത്തനോൾ കലർത്തുന്നതിനാൽ വൻതോതിൽ കരിമ്പ് എത്തനോൾ നിർമാണത്തിനായി ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇത് പഞ്ചസാര ഉത്പാദനത്തിൽ വലിയ കുറവുണ്ടാക്കുന്നുണ്ട്. വില വർധന ഒഴിവാക്കണമെങ്കിൽ കയറ്റുമതി നിയന്ത്രിക്കേണ്ടി വരുമെന്ന് വിദഗ്ധർ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.
ലോകത്തിലെ പ്രമുഖ കയറ്റുമതി രാജ്യമായ ഇന്ത്യയുടെ ഈ തീരുമാനം ആഗോള വിപണിയിൽ പഞ്ചസാര വില ഉയരാൻ കാരണമായിട്ടുണ്ട്. ന്യൂയോർക്കിലെ പഞ്ചസാര അവധി വ്യാപാരത്തിൽ രണ്ട് ശതമാനവും ലണ്ടനിൽ മൂന്ന് ശതമാനവും വില വർധിച്ചു. ഇന്ത്യയുടെ പിന്മാറ്റം ബ്രസീൽ, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങൾക്ക് ആഗോള വിപണിയിൽ കൂടുതൽ നേട്ടമുണ്ടാക്കാൻ അവസരമൊരുക്കും.
പശ്ചിമേഷ്യൻ പ്രതിസന്ധിയും രൂപയുടെ തളർച്ചയും കണക്കിലെടുത്ത്, ആഭ്യന്തര വിഭവങ്ങൾ സംരക്ഷിക്കാനും ഇറക്കുമതി ചെലവ് കുറയ്ക്കാനുമുള്ള സർക്കാരിന്റെ വിശാലമായ സാമ്പത്തിക മുൻകരുതലിന്റെ ഭാഗം കൂടിയാണ് ഈ നീക്കം.









