റെയില്‍വേ മേല്‍പ്പാലങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നത് പ്രത്യേക പരിഗണന: മന്ത്രി മുഹമ്മദ് റിയാസ്

റെയില്‍വേ മേല്‍പ്പാലങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നത് പ്രത്യേക പരിഗണനയാണെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കണ്ണൂര്‍ മണ്ഡലത്തിലെ ചാലയേയും തോട്ടടയേയും ബന്ധിപ്പിക്കുന്ന ചാല കട്ടിംഗ് റെയില്‍വേ മേല്‍പ്പാലം തോട്ടട ഗവ. പോളിടെക്നിക് കോളജില്‍ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

റെയില്‍വേ മേല്‍പ്പാലം നിര്‍മ്മാണത്തിനായി പൊതുമരാമത്ത് വകുപ്പ് രൂപീകരിച്ച റോഡ്സ് ബ്രിഡ്ജസ് കോര്‍പറേഷന്‍ 73 റെയില്‍വേ മേല്‍പ്പാലങ്ങള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയാണ് ഏറ്റെടുത്തിട്ടുള്ളത്. ഇതില്‍ ആറെണ്ണം പ്രവൃത്തി പൂര്‍ത്തിയായി. എട്ടെണ്ണത്തിന്റെ പ്രവൃത്തി തുടരുന്നു. നാല് റെയില്‍വേ മേല്‍പ്പാലം ടെന്‍ഡര്‍ ഘട്ടത്തിലാണ്. ആറെണ്ണത്തിന്റെ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായി. മറ്റുള്ളവ വിവിധ ഘട്ടങ്ങളിലാണെന്നും മന്ത്രി പറഞ്ഞു.
ചാല കട്ടിംഗ് റെയില്‍വേ മേല്‍പ്പാലം വരുന്നതിലൂടെ നാടിന്റെ ദീര്‍ഘകാലത്തെ കാത്തിരിപ്പാണ് യാഥാര്‍ഥ്യമാവുന്നതെന്ന് മന്ത്രി പറഞ്ഞു.

പൊതുമരാമത്ത് വകുപ്പിന്റെ 7.02 കോടിയും മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ എംഎല്‍എ ഫണ്ടില്‍നിന്നുള്ള 1.05 കോടിയും ഉള്‍പ്പെടെ 8.07 കോടി രൂപയാണിവിടെ ചെലവഴിക്കുന്നത്. റെയില്‍വേ മേല്‍പ്പാലത്തിന് 30 മീറ്റര്‍ നീളവും ആറ് മീറ്റര്‍ കാര്യേജ് വേയും ഒരു ഭാഗത്ത് ഒരു മീറ്റര്‍ നടപ്പാതയും ഉള്‍പ്പെടെ ആകെ ഏഴ് മീറ്റര്‍ വീതിയും ഉണ്ട്. എട്ട് മീറ്ററോളം ഉയരത്തിലാണിത് നിര്‍മ്മിക്കുക. മേല്‍പ്പാലത്തിന്റെ ചാല ഭാഗത്തെ അനുബന്ധ റോഡ് ദേശീയപാത 66ന്റെ കണ്ണൂര്‍ ഭാഗത്തേക്കുള്ള സര്‍വീസ് റോഡുമായി ബന്ധിപ്പിക്കുന്നതാണ്. ചൊവ്വ കൂത്തുപറമ്പ സംസ്ഥാനപാതയിലെ ചാലക്കുന്നില്‍ എത്തിച്ചേരുന്ന തോട്ടട ഗവ. പോളിടെക്നിക് കോളേജ്, തോട്ടട ഗവ. ഐ.ടി.ഐ. ജെ.ടി.എസ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളും അതുപോലെ നാട്ടുകാരും തോട്ടട ഭാഗത്ത് സ്ഥിതിചെയ്യുന്ന അവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും മറ്റും എളുപ്പത്തില്‍ എത്തിച്ചേരുന്നത് ചാലയിലെ റെയില്‍വേ പാളം മുറിച്ചു കടന്നുകൊണ്ടാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!