കോഴിക്കോട് മാതൃ ശിശു സംരക്ഷണ കേന്ദ്രം: ശസ്ത്രക്രിയാ പിഴവ് ആരോഗ്യ വകുപ്പ് മന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

കോഴിക്കോട് മാതൃ ശിശു സംരക്ഷണ കേന്ദ്രം: ശസ്ത്രക്രിയാ പിഴവ് ആരോഗ്യ വകുപ്പ് മന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നാല് വയസുകാരിയ്ക്ക് ശസ്ത്രക്രിയാ പിഴവ് സംഭവിച്ചെന്ന പരാതിയില്‍ അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍  കൈയ്യിലെ ആറാംവിരല്‍ മുറിച്ചുമാറ്റാനെത്തിയ കുട്ടിയുടെ നാവിൽ ശസ്ത്രക്രിയ നടത്തിയതായാണ് പരാതി. വ്യാഴാഴ്ച രാവിലെയായിരുന്നു കുട്ടിയുടെ കുടുംബം ശസ്ത്രക്രിയയ്ക്കെത്തിയത്.

ചെറുവണ്ണൂര്‍ മധുര ബസാര്‍ സ്വദേശിനിയായ നാലു വയസ്സുകാരിക്കാണ് ദുരനുഭവം നേരിട്ടത്. കുട്ടിയുടെ നാവിനും ആരോ​ഗ്യപരമായ പ്രശ്നമുണ്ടായിരുന്നുവെന്നാണ് വിഷയത്തിൽ മെഡിക്കൽ കോളേജ് അധികൃതർ നൽകുന്ന വിശദീകരണം. പിന്നീട്, മറ്റൊരു ശസ്ത്രക്രിയയിലൂടെ കുട്ടിയുടെ ആറാം വിരല്‍ നീക്കംചെയ്തു.

കുട്ടി കരഞ്ഞപ്പോഴാണ് നാവിലെ പ്രശ്നം ശ്രദ്ധയിൽപ്പെട്ടതെന്നും അതിനാൽ അത് ശസ്ത്രക്രിയ ചെയ്ത് നീക്കം ചെയ്തുവെന്നും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ അമ്മയും കുഞ്ഞും വിഭാഗം സൂപ്രണ്ട് പറഞ്ഞു. കുട്ടിയുടെ ബന്ധുക്കളോട് വിവരം പറയാൻ സാധിച്ചില്ല. കുട്ടിയുടെ ബന്ധുക്കളുമായി നടത്തിയ ആശയവിനിമയത്തിൽ വന്ന അപാകതയാണ് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

പൂർണ ആരോ​ഗ്യവതിയായ കുട്ടിയെ വ്യാഴാഴ്ച വൈകുന്നേരത്തോടുകൂടി ഡിസ്ചാർജ് ചെയ്യും. ബന്ധുക്കൾക്ക് പരാതിയില്ലെങ്കിൽ പ്രിൻസിപ്പൽ തലത്തിൽ അന്വേഷണം പുരോഗമിക്കുമെന്നും സൂപ്രണ്ട് കൂട്ടിച്ചേർത്തു.
അതേസമയം, കുട്ടിയുടെ നാവിന് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾക്കായി കുടുംബം ഡോക്ടറെ സമീപിച്ചിരുന്നില്ല. നാവുമായി ബന്ധപ്പെട്ട ചികിത്സയും ഇവർ നടത്തിയിരുന്നില്ല. ശസ്ത്രക്രിയ മാറിപ്പോയതില്‍ ഡോക്ടര്‍ തങ്ങളോട് മാപ്പുപറഞ്ഞെന്ന് കുട്ടിയുടെ കുടുംബം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!