വയനാട്ടിലെ വന്യജീവി ആക്രമണം തടയാൻ നടപടികളുമായി സർക്കാർ

വയനാട്ടിൽ വന്യജീവി ആക്രമണം തുടർച്ചയായി ഉണ്ടാകുന്ന സാഹചര്യത്തിൽ അത് തടയാനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇതുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം ചേർന്നു. ജനങ്ങൾക്ക് സംരക്ഷണം നൽകാനുള്ള എല്ലാ നടപടികളും കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. അന്തർസംസ്ഥാന വന്യജീവി പ്രശ്നങ്ങൾ ഏകോപിപ്പിക്കാൻ കേരള, കർണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ അഡീഷണൽ ചീഫ് സെക്രട്ടറി / പ്രിൻസിപ്പൽ സെക്രട്ടറി തലത്തിൽ ഒരു സമിതി രൂപീകരിക്കും.

വന്യജീവികളെ നേരിടുന്നതുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങൾ നിയമവകുപ്പും അഡ്വക്കേറ്റ് ജനറലും പരിശോധിക്കും. വയനാട്ടിൽ റവന്യൂ, പോലീസ്, ഫോറസ്റ്റ് വകുപ്പുകൾ ചേർന്ന് കമാൻഡ് കൺട്രോൾ സെന്റർ കൊണ്ടുവരും. രണ്ടു പുതിയ ആർ.ആർ.ടികൾ ഉടൻ പ്രവർത്തനമാരംഭിക്കും. മുന്നറിയിപ്പ് സംവിധാനം ശക്തിപ്പെടുത്തും. ആനയുടെയും മറ്റു വന്യമൃഗങ്ങളുടെയും വിവരങ്ങൾ അറിയിക്കാൻ പബ്ലിക് അഡ്രസ്സ് സിസ്റ്റം കൊണ്ടുവരും. ഇതിന് പോലീസ്, വനം വകുപ്പ് സംവിധാനങ്ങൾ ഉപയോഗപ്പെടുത്തും. 

വന്യജീവി ആക്രമണത്തിൽ അവശേഷിക്കുന്ന നഷ്ടപരിഹാരം കൊടുത്തുതീർക്കും. മരിച്ചവരുടെ കുടുംബങ്ങൾക്ക് നൽകാനുള്ള കുടിശ്ശിക ഉടൻ നൽകാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു. അതിർത്തിയിൽ തുടർച്ചയായി നിരീക്ഷണം നടത്താൻ പ്രത്യേക ടീമിനെ നിയോഗിക്കും. 15 ന് രാവിലെ വയനാട്ടിലെ ജനപ്രതിനിധികളുമായി തിരുവനന്തപുരത്ത് മുഖ്യമന്ത്രി ചർച്ച നടത്തും.

യോഗത്തിൽ വനംമന്ത്രി എ.കെ. ശശീന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ. വേണു വി, വനംവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, സംസ്ഥാന പോലീസ് മേധാവി ഷേക്ക് ദർവേഷ് സാഹിബ്, വനംവകുപ്പ് മേധാവി ഗംഗ സിംഗ്, നിയമവകുപ്പ് സെക്രട്ടറി കെ.ജി. സനൽകുമാർ, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ പി. പുകഴേന്തി തുടങ്ങിയവർ പങ്കെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!