നിയമസഭാ സ്പീക്കറുടെ ഓഫീസിന് മുന്നിലെ സംഘര്‍ഷത്തില്‍ മാധ്യമസ്ഥാപനങ്ങള്‍ക്ക് നോട്ടീസ്.
നിയമസഭാ സ്പീക്കറുടെ ഓഫീസിന് മുന്നിലെ സംഘര്‍ഷത്തില്‍ മാധ്യമസ്ഥാപനങ്ങള്‍ക്ക് നോട്ടീസ്. വാര്‍ത്ത ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകര്‍ 15 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നും ഇല്ലെങ്കില്‍ നിയമസഭാ പാസ് റദ്ദാക്കുമെന്നുമാണ് സ്പീക്കറുടെ ഓഫീസ് നല്‍കിയ നോട്ടീസിലെ മുന്നറിയിപ്പ്.
അതീവ സുരക്ഷാ മേഖലയില്‍ ചട്ടവിരുദ്ധമായി ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് ആരോപിച്ചാണ് നോട്ടീസ്.
സംഘര്‍ഷം പകര്‍ത്തിയ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കാണ് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരിക്കുന്നത്. മാതൃഭൂമി ന്യൂസിലെ ആർ ശ്രീജിത്ത്, ന്യൂസ് 18 കേരളയിലെ വി വി അരുൺ, റിപ്പോർട്ടർ ചാനലിലെ ആർ റോഷിപാൽ എന്നിവർക്കാണ് നോട്ടീസ്. സ്പീക്കറുടെ ഓഫീസിന് മുന്നിലുണ്ടായ സംഘര്‍ഷം മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചതിന് പ്രതിപക്ഷ എം എല്‍ എ മാരുടെ പേഴ്‌സണല്‍ സ്റ്റാഫിനും കഴിഞ്ഞ ദിവസം സ്പീക്കറുടെ ഓഫീസ് നോട്ടീസ് അയച്ചിരുന്നു.


