ഇറാൻ ആക്രമണം; എല്ലാ വിമാന സർവീസുകളും നിർത്തിവെച്ചതായി കുവൈത്ത് എയർവേയ്‌സ്‌

രാജ്യത്തെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ വിമാന സർവീസുകളും താത്ക്കാലികമായി നിർത്തിവെച്ചതായി കുവൈത്ത് എയർവേയ്‌സിന്റെ അറിയിപ്പ്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് നടപടിയെന്ന് കമ്പനി വ്യക്തമാക്കി. വിമാന സർവീസുകൾ പുനഃക്രമീകരിച്ച ശേഷം യാത്രക്കാരുമായി നേരിട്ട് ബന്ധപ്പെടുകയും പുതിയ യാത്രാ സമയ വിവരങ്ങൾ അറിയിക്കുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.

പ്രാദേശിക സുരക്ഷാ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും സാഹചര്യം സാധാരണ നിലയിലാകുന്ന മുറയ്ക്ക് സർവീസുകൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട അറിയിപ്പ് പുറപ്പെടുവിക്കുമെന്നും കുവൈത്ത് എയർവേയ്സ് വ്യക്തമാക്കി.

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒന്നാം നമ്പർ ടെർമിനലിലേക്കാണ് ഇന്ന് ഇറാൻ ശക്തമായ ആക്രമണം നടത്തിയത്. വിമാനത്താവളത്തിൽ കനത്ത നാശനഷ്ടമുണ്ടായിട്ടുണ്ടെന്നും നിരവധി പേർക്ക് പരുക്കേറ്റെന്നും കുവൈത്ത് മിലിട്ടറി വ്യക്തമാക്കി. കുവൈത്തിൽ നിന്നുള്ള വിമാനങ്ങൾ റദ്ദാക്കുകയും അവിടെ ലാൻഡ് ചെയ്യാനിരുന്ന വിമാനങ്ങൾ മറ്റു വിമാനത്താവളിലേക്ക് തിരിച്ചുവിടുകയും ചെയ്തിട്ടുണ്ടെന്ന് കുവൈത്തിലെ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.

ബഹ്റൈനിലും അതിരാവിലെ അപായസൈറൺ മുഴങ്ങി. അതിനിടെ, ഹോർമുസ് കടലിടുക്കിൽ ഇറാന്റെ ഒരു എണ്ണ ടാങ്കർ അമേരിക്ക ആക്രമിച്ചതിനു മറുപടിയായി അമേരിക്കയുടെയും ഇസ്രയേലിന്റെയും ഉടമസ്ഥതയിലുള്ള പനായ എന്ന കപ്പൽ ആക്രമിച്ചതായി ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് പ്രസ്താവനയിൽ വ്യക്തമാക്കി. അമേരിക്കയുടെ വ്യോമ- ഹെലികോപ്ടർ സൈനിക താവളത്തിലേക്കും അമേരിക്കയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനത്തിനു നേരെയും ഇറാൻ മിസൈൽ ആക്രമണം നടത്തിയതായും ഐ ആർ ജി സി അറിയിച്ചു. എന്നാൽ ആക്രമണങ്ങൾ പ്രതിരോധിച്ചതായാണ് അമേരിക്കൻ സെൻട്രൽ കമാൻഡ് പറയുന്നത്. അതിനിടെ ഹോർമുസ് കടലിടുക്ക് തുറന്നാലും ഇറാനെതിരെയുളള ഉപരോധം നീക്കില്ലെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രസ്താവിച്ചു. ഇറാൻ സമ്പുഷ്ടീകരിച്ച യുറേനിയം ഉപേക്ഷിച്ചാൽ മാത്രമേ ഉപരോധങ്ങളിൽ ഇളവ് നൽകുകയുള്ളു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!