അവധി ദിനങ്ങളിലും മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് നഗരസഭ ശുചീകരണ ജീവനക്കാർ
കൊയിലാണ്ടി: തുടർച്ചയായി ഉണ്ടായ അവധി ദിനങ്ങൾ ആസ്വദിക്കാൻ കഴിയാതെ മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ ഇല്ലാതാക്കുകയാണ് കൊയിലാണ്ടി നഗരസഭയിലെ ശുചീകരണ ജീവനക്കാർ. വേനൽ കടുത്തതോടെ രാവിലെ ആറു മണി മുതലാണ് ശുചീകരണ പ്രവർത്തി ആരംഭിക്കുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി മേല്പ്പാലത്തിന്നടിയിലെ മാലിന്യങ്ങൾ വേർതിരിച്ച് നീക്കം ചെയ്യുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുകയാണ് ശുചീകരണ ജീവനക്കാർ.
ശുചീകരണ പ്രവർത്തികൾക്ക് നഗരസഭ ക്ലീൻ സിറ്റി മാനേജർ ഇ. ബാബു, സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ എ. പി. സുരേഷ് എന്നിവർ നേതൃത്വം നൽകി.
ശുചീകരണ പ്രവർത്തി നഗരസഭ ചെയർപേഴ്സൺ കെ പി സുധ, വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ, വാർഡ് കൗൺസിലർ ലളിത എന്നിവർ സന്ദർശനം നടത്തി.
ഹെൽത്ത് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ നഗരത്തിലെ കച്ചവട സ്ഥാപനങ്ങളിൽ പരിശോധന നടത്തുമെന്നും ഹരിത കർമ്മ സേനയ്ക്ക് അജൈവ പാഴ്വസ്തുക്കൾ നൽകാത്ത സ്ഥാപനങ്ങളെ കണ്ടെത്തി നടപടികൾ സ്വീകരിക്കുമെന്നും, ചില കച്ചവട സ്ഥാപനങ്ങളുടെ പുറകിലും ഷോപ്പിംഗ് കോംപ്ലക്സുകളുടെ പുറകുവശത്തും, ഒഴിഞ്ഞുകിടക്കുന്ന പറമ്പുകളിലും മാലിന്യങ്ങൾ കൂടിക്കിടക്കുന്നത് കെട്ടിട ഉടമകളുടെയും കച്ചവടക്കാരുടെയും, സ്ഥല ഉടമകളുടെയും ഉത്തരവാദിത്വത്തിൽ നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം ദുരന്തനിവാരണ നിയമപ്രകാരവും പരിസ്ഥിതി സംരക്ഷണ നിയമം പ്രകാരവും നടപടികൾ സ്വീകരിക്കുമെന്നും, ഹെൽത്ത് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ മാലിന്യ നിക്ഷേപകരെ കണ്ടെത്താൻ രാത്രികാല സ്ക്വാഡ് പ്രവർത്തിക്കുമെന്നും നഗരസഭ ചെയർപേഴ്സൺ കെ പി സുധ അറിയിച്ചു.


