ആര്‍ഷവിദ്യാപീഠം വൈദികാചരണ കേന്ദ്രത്തിന്റെ യജ്ഞശാല സമര്‍പ്പണം ചിദാനന്ദപുരി സ്വാമികള്‍ നിര്‍വ്വഹിച്ചു



കൊയിലാണ്ടി: ആർഷവിദ്യാപീഠം വൈദികാചരണ കേന്ദ്രത്തിൻ്റെ യജ്ഞശാല സമർപ്പണം കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി ചിദാനന്ദപുരി സ്വാമികൾ നിർവ്വഹിച്ചു.കഴിഞ്ഞ 15 വർഷമായി കൊയിലാണ്ടി കേന്ദ്രമായി പ്രവർത്തിക്കുന്ന ആർഷ വിദ്യാപീഠം കണ്ണൂർ, വയനാട് ജില്ലകളിലും വേദപഠനം നടത്തി വരുന്നു.
വേദപഠനത്തിനും യജ്ഞസംസ്കാരം വളർത്താനും വേണ്ടി സ്വന്തമായി നിർമ്മിച്ച കെട്ടിടത്തിൽ നൂറ് കണക്കിന് വേദവിദ്യാർഥികൾ പഠനം നടത്തുന്നു. രാവിലെ ഏഴ് മണിയ്ക്ക് ശാന്തി ഹോമം നടന്നു. വൈദിക സംസ്കാരം പ്രചരിപ്പിക്കേണ്ടതിൻ്റെ ആവശ്യകത വർത്തമാനകാലത്ത് വർദ്ധിച്ചു വരികയാണ്.
കുട്ടികളും യുവാക്കളും ശാസ്ത്രീയമായിത്തന്നെ ആചരണങ്ങളും വേദസൂക്തങ്ങളും പഠിക്കേണ്ടത് കാലത്തിൻ്റെ ആവശ്യമാണ്. ആർഷ വിദ്യാപീഠം നടത്തി വരുന്ന വേദപ്രചരണം അഭിമാനകരവും അനുകരണീയവുമാണ് സ്വാമിജി പറഞ്ഞു.
ഉദ്ഘാടന ചടങ്ങിൽ ആർഷ വിദ്യാപീഠം ആചാര്യൻ ശശി കമ്മട്ടേരി അദ്ധ്യക്ഷനായിരുന്നു. അയ്യപ്പസേവാസമാജം ദേശീയ ജനറൽ സെക്രട്ടറി ഈറോട് രാജൻ, ഗണേശസാധാനാകേന്ദ്രം അദ്ധ്യക്ഷൻ സുമേഷ് നന്ദാനത്ത് എന്നിവർ സംസാരിച്ചു. വി. അരവിന്ദൻ സ്വാഗതവും ഹരിപ്രസാദ് രോഹിണി നന്ദിയും പറഞ്ഞു.








