കോഴിക്കോട് നഗരത്തിലെ 12 റോഡുകൾക്ക് 1312.67 കോടി രൂപയുടെ അനുമതി: മന്ത്രി മുഹമ്മദ് റിയാസ്



കോഴിക്കോട്: സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതി പ്രകാരം കോഴിക്കോട് നഗരത്തിലെ 12 റോഡുകളുടെ വികസനത്തിന് പാലങ്ങൾ ഉൾപ്പെടെ സർക്കാർ 1312.67 കോടി രൂപയുടെ അനുമതി ലഭ്യമാക്കിയതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഗസ്റ്റ് ഹൗസിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
മാളിക്കടവ്-തണ്ണീർ പന്തൽ റോഡ് (16.56 കോടി), കരിക്കാംകുളം – സിവിൽ സ്റ്റേഷൻ-കോട്ടൂളി (84.54), മൂഴിക്കൽ-കാളാണ്ടിത്താഴം (25.63), മാങ്കാവ്-പൊക്കുന്ന്-പന്തീരാങ്കാവ് (199.57), മാനാഞ്ചിറ-പാവങ്ങാട് (287.34), കല്ലുത്താൻകടവ്-മീഞ്ചന്ത (153.43), കോതിപ്പാലം-ചക്കുംകടവ്-പന്നിയങ്കര ഫ്ളൈ ഓവർ (15.52), സിഡബ്ല്യുആർഡിഎം-പെരിങ്ങളം ജംഗ്ഷൻ (11.79), മിനി ബൈപ്പാസ്-പനാത്തുതാഴം ഫ്ളൈ ഓവർ (75.47), അരയിടത്തു പാലം-അഴകൊടി ക്ഷേത്രം-ചെറൂട്ടി നഗർ (28.82), രാമനാട്ടുകര -വട്ടക്കിണർ (238.96), പന്നിയങ്കര-പന്തീരാങ്കാവ് (175.06) എന്നീ റോഡുകളുടെ ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെ സമഗ്ര വികസനത്തിനാണ് തുക അനുവദിച്ചത്. കോഴിക്കോടിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന പദ്ധതിയാണിത്. യുദ്ധകാലടിസ്ഥാനത്തിൽ ഈ 12 പദ്ധതികളും നടപ്പാക്കും.
കലിക്കറ്റ് ന്യൂ കലിക്കറ്റ് ആവാനുള്ള മിഷൻ 20-30 ന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
റോഡുകളുടെ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് 720.39 കോടി രൂപയ്ക്കും റോഡുകളുടെ നിർമ്മാണത്തിന് 592.28 രൂപയ്ക്കുമാണ് അനുമതി ആയത്.
കോഴിക്കോട്ടെ ജനങ്ങളുടെ ഏറെക്കാലമായുള്ള ആഗ്രഹമാണ് ഈ റോഡുകളുടെ വികസനം. മിഷൻ 20-30 ന്റെ ഭാഗമായി 12 റോഡുകളുടെയും വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കലിന് സ്പെഷ്യൽ ടീമിനെ നിയമിക്കുന്ന കാര്യം ധനകാര്യ മന്ത്രിയുമായി ചർച്ച ചെയ്യും. യുദ്ധകാലാടിസ്ഥാനത്തിൽ പദ്ധതി പൂർത്തിയാക്കാനുള്ള നടപടി സ്വീകരിക്കും. ഈ റോഡുകളുടെ നവീകരണം നഗരത്തിലെ ഗതാഗത കുരുക്കിന് ആശ്വാസമാകുന്നതോടൊപ്പം നഗരത്തിന്റെ വികസനത്തിന് ആക്കം കൂട്ടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.








