കക്കയത്ത് വയോധികനെ കാട്ടുപോത്ത് കുത്തിക്കൊന്ന സംഭവത്തില്‍ കോഴിക്കോട് ശക്തമായ പ്രതിഷേധം

കോഴിക്കോട്: കക്കയത്ത് വയോധികനെ കാട്ടുപോത്ത് കുത്തിക്കൊന്ന സംഭവത്തില്‍ കോഴിക്കോട് ശക്തമായ പ്രതിഷേധം. ജില്ലാ കളക്ടര്‍ എത്തി അക്രമിച്ച കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാന്‍ ഉത്തരവിടുകയും മരിച്ച അബ്രഹാമിന്റെ കുടുംബത്തിന് അടിയന്തര സഹായമായി 50 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്യാതെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധം.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് മുന്നിലായിരുന്നു പ്രതിഷേധം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റാന്‍ ശ്രമിച്ചത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധക്കാര്‍ തടഞ്ഞു. ഡി.സി.സി. പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

‘കഴിഞ്ഞ ദിവസം കാട്ടുപോത്ത് ജനവാസമേഖലയില്‍ ഇറങ്ങിയതിനെ തുടര്‍ന്ന് പ്രശ്നപരിഹാരം ആവശ്യപ്പെട്ട് കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് ജില്ലാ കളക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ യാതൊരു നടപടിയുമുണ്ടായില്ല.

വനംവകുപ്പ് യാതൊരു നടപടിയുമെടുത്തില്ല’, കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!