ഫറോക്ക് റെയില്‍വേ മേല്‍പ്പാലം മന്ത്രി പി.എ മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിച്ചു

 

മലയാളികളുടെ ചിരകാല സ്വപ്നമായ ദേശീയപാത 2025 ഓടുകൂടി പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഫറോക്ക് റെയില്‍വേ മേല്‍പ്പാലത്തിന്റെയും പുതിയ അപ്പ്രോച്ച് റോഡിന്റെയും നവീകരിച്ച വെസ്റ്റ് നല്ലൂര്‍ – കരുവന്‍തുരുത്തി റോഡിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സംസ്ഥാനം ദേശീയപാതാ വികസനത്തിന് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്കായി പണം നല്‍കുന്നത്. പദ്ധതിയുടെ 25 ശതമാനം തുകയായ 5600 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്.

നടക്കാന്‍ സാധ്യതയില്ലെന്ന് കരുതിയ പല പദ്ധതികളും സര്‍ക്കാര്‍ പൂര്‍ത്തിയാക്കി. വികസന മേഖലയില്‍ നാടിന്റെ ആവശ്യം മനസ്സിലാക്കി എല്ലാവരെയും യോജിപ്പിച്ചാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും മന്ത്രി പറഞ്ഞു.

വട്ടക്കിണര്‍- മീഞ്ചന്ത- അരീക്കാട്,ചെറുവണ്ണൂര്‍ എന്നിവിടങ്ങളിലായി രണ്ട് മേല്‍ പാലങ്ങള്‍ക്ക്200 കോടിയിലധികം രൂപ സര്‍ക്കാര്‍ ചെലവഴിക്കാന്‍ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു. ഫറോക്ക് മുനിസിപ്പാലിറ്റി ചെയര്‍മാന്‍ എന്‍.സി അബ്ദുള്‍ റസാക്ക് അധ്യക്ഷത വഹിച്ചു.

സര്‍ക്കാര്‍ അനുവദിച്ച 20.26 കോടി രൂപ ചെലവിലാണ് ഫറോക്ക് റെയില്‍വേ മേല്‍പ്പാലത്തിന്റെയും അപ്പ്രോച്ച് റോഡിന്റെയും നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. 6.45 കോടി രൂപ ചെലവില്‍ ബി എം ബി സി നിലവാരത്തിലാണ് വെസ്റ്റ് നല്ലൂര്‍ കരുവന്‍തുരുത്തി റോഡിന്റെ നവീകരണം പൂര്‍ത്തിയാക്കിയത്.

റെയില്‍വേ മേല്‍പ്പാലം പരിസരത്ത് നടന്ന ചടങ്ങില്‍ മുന്‍ എംഎല്‍എ വി കെ സി മമ്മദ്‌കോയ മുഖ്യാതിഥിയായി. പൊതുമരാമത്ത് ഉത്തരമേഖല നിരത്ത് വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ യു.പി ജയശ്രീ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

കൗണ്‍സിലര്‍മാരായ കെ കമറുലൈല, പി എല്‍ ബിന്ദു, വിനോദ് കുമാര്‍, പി രജിനി, പി ദീപിക, എ ലിനിഷ, പി അന്‍ഫാസ്, റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ എസ് സുഹാസ്, പൊതുമരാമത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി കെ ഹാഷിം, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!