നിപ പ്രതിരോധം: അവലോകന യോഗം, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷിന്റെ അധ്യക്ഷതയിൽ

കോഴിക്കോട്‌ ജില്ലയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷിന്റെ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അവലോകന യോഗം ചേർന്നു. വിവിധ കോർകമ്മിറ്റികളുടെ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. കൺട്രോൾ റൂം പ്രവർത്തനം ശക്തിപ്പെടുത്താൻ കൂടുതൽ ഹൗസ് സർജന്മാരുടെ സേവനം ഉപയോഗപ്പെടുത്തും.

നിപ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ മുറികളും ഐ സി യു സംവിധാനവും സജ്ജമാണ്. സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് കേന്ദ്രസംഘവും ജില്ലയിൽ എത്തും. മരണപ്പെട്ടവരുടെയും ചികിത്സയിൽ കഴിയുന്ന കുട്ടിയുടേതുമടക്കം 702 പേരുടെ സമ്പർക്ക പട്ടികയാണ് ഇതുവരെ തയ്യാറാക്കിയത്.

യോഗത്തിൽ ജില്ലാ കലക്ടർ എ ഗീത, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. റീന കെ.ജെ, സബ്കലക്ടർ വി.ചെത്സാസിനി, അസി. കലക്ടർ പ്രതീക് ജെയിൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രാജാറാം കെ. കെ, ഡി.പി.എം ഡോ. സി.കെ ഷാജി, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ജില്ലയിൽ നിപ ബാധിച്ച് മരിച്ചവരുടെ റൂട്ട്മാപ്പ് പുറത്തുവിട്ടു

ജില്ലയിൽ നിപ ബാധിച്ച് മരിച്ചവരുടെ റൂട്ട്മാപ്പ് പുറത്തുവിട്ടു. നിപ ബാധിച്ച് മരിച്ച 47കാരന് ആഗസ്റ്റ് 22നാണ് രോഗ ലക്ഷണങ്ങൾ കണ്ട് തുടങ്ങിയത്. അതിന് ശേഷം അദ്ദേഹം ആഗസ്റ്റ് 23ന് വൈകുന്നേരം 7.30 നും 10 മണിക്കും ഇടയിൽ തിരുവള്ളൂരിൽ ഒരു കുടുംബ ചടങ്ങിൽ പങ്കെടുത്തു. ആഗസ്റ്റ് 24ന് വീട്ടിൽ തിരിച്ചെത്തി. തുടർന്ന് ആഗസ്റ്റ് 25ന് രാവിലെ 10.30 നും 12.30 നും ഇടയിൽ മുള്ളംകുന്ന് ഗ്രാമീണ ബാങ്ക് സന്ദർശിച്ചു. ഇതേ ദിവസം 12:30 നും 1.30 നും ഇടയ്ക്ക് കള്ളാട് ജുമാ മസ്ജിദ് സന്ദർശിച്ചതായും റൂട്ട് മാപ്പിലുണ്ട്.

ആഗസ്റ്റ് 26ന് രാവിലെ 11 മുതൽ 1:30 വരെ കുറ്റ്യാടി ഷേദ് മെഡിക്കൽ സെന്ററിൽ സന്ദർശനം നടത്തിയിട്ടുണ്ട്. പിന്നീട് ആഗസ്റ്റ് 28ന് രാത്രി 09:30 മുതൽ 29 ന് പുലർച്ചെ 12.30 വരെ തൊട്ടിൽപാലം റഹ്മ ആശുപത്രിയിലും ആഗസ്റ്റ് 29ന് പുലർച്ചെ 2.30 മുതൽ 4.15 വരെ കോഴിക്കോട് ഇഖ്‌റ ആശുപത്രിയിലെ എമർജൻസി വിഭാഗത്തിലും പ്രവേശിപ്പിച്ചു. 4.15ന് എംഐസിയുവിൽ പ്രവേശിപ്പിച്ചു.

40 കാരനായ രണ്ടാമത്തെ ആൾക്ക് സെപ്റ്റംബർ അഞ്ചിന് രോഗലക്ഷണങ്ങൾ കണ്ടു. അന്നേ ദിവസം മുതൽ സെപ്റ്റംബർ ഏഴിന് ഉച്ചവരെ ബന്ധുവീട്ടിൽ നിരീക്ഷണത്തിലായിരുന്നു. അന്ന് ഉച്ചക്ക് റൂബിയാൻ സൂപ്പർമാർക്കറ്റിൽ എത്തി. സെപ്റ്റംബർ എട്ടിന് രാവിലെ 10.15നും 10.45നും ഇടയിൽ ആയഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. അന്ന് ഉച്ചയ്ക്ക് 12നും ഒന്നിനും ഇടയിൽ തട്ടങ്കോട് മസ്ജിദ് സന്ദർശിച്ചു.ഇതേ ദിവസം ഉച്ചക്ക് ശേഷം കോഴിക്കോട് ഇഖ്റ ആശുപത്രിയിലും അദ്ദേഹം സന്ദർശനം നടത്തി.

സെപ്റ്റംബർ ഒൻപതിന് രാവിലെ 10 മണിക്കും 12നും ഇടയിലും സെപ്റ്റംബർ 10ന് രാവിലെ 10.30നും 11നും ഇടയിലും വില്ല്യാപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തിൽ സന്ദർശനം നടത്തി. അന്ന് ഉച്ചയ്ക്ക് 12നും മൂന്നിനും ഇടയിൽ വടകര ജില്ലാ ആശുപത്രി സന്ദർശിച്ചു.

സെപ്റ്റംബർ 11ന് രാവിലെ എട്ട് മണിക്ക് ഡോ. ജ്യോതി കുമാറിന്റെ ക്ലിനിക്കിലെത്തിയ അദ്ദേഹം അന്ന് രാവിലെ ഒൻപതിനും വൈകിട്ട് അഞ്ചിനും ഇടയിൽ വടകര കോ–ഓപറേറ്റീവ് ആശുപത്രിയിലെത്തി. അന്ന് രാത്രി ഏഴ് മണിക്ക് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ വച്ച് മരണം സംഭവിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!