ആഴ്ചയിലൊരിക്കൽ ഉറവിട നശീകരണം പ്രധാനം: മന്ത്രി വീണാ ജോർജ്

ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ ആഴ്ചയിലൊരിക്കൽ കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കൂത്താടികൾ പൂർണ വളർച്ചയെത്തി കൊതുകുകളാകുന്നതിന് ഏകേദശം 7 ദിവസം വരെ ആവശ്യമാണ്. അതിനാൽ വീട്ടിനകത്തും അകത്തും പുറത്തുമുള്ള വെള്ളക്കെട്ടുകൾ ഒരാഴ്ചയ്ക്കുള്ളിൽ ഒഴിവാക്കിയാൽ കൂത്താടികൾ കൊതുകുകളാകുന്നത് തടയാം. ചില ഫ്രിഡ്ജുകളുടെ പിൻഭാഗത്ത് കെട്ടിനിൽക്കുന്ന വെള്ളം, ടയറുകൾക്കുള്ളിലും മറ്റും കെട്ടി നിൽക്കുന്ന വെള്ളം തുടങ്ങി നാം പ്രതീക്ഷിക്കാത്തതോ പെട്ടെന്ന് ശ്രദ്ധയിൽ പെടാത്തതോ ആയ ഇടങ്ങളിലും കൂത്താടികൾ ഉണ്ടാവാം. ഡെങ്കിപ്പനി വ്യാപനം ഒഴിവാക്കുന്നതിന് വരുന്ന ആഴ്ചകളിലും ഡ്രൈ ഡേ പ്രവർത്തനങ്ങൾ ശക്തമായി തുടരണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

വരുന്ന ആഴ്ചകളിലും വെള്ളി, ശനി, ഞായർ ദിവസങ്ങൾ തോറും ഡ്രൈ ഡേ ആചരിക്കണം. വെള്ളിയാഴ്ച സ്‌കൂളുകൾ, ശനിയാഴ്ച ഓഫീസുകൾ, ഞായറാഴ്ച വീടുകൾ എന്നിങ്ങനെ ഡ്രൈ ഡേ ആചരിക്കണം.

കുട്ടികൾക്ക് ജലദോഷവും പനിയും ബാധിച്ചാൽ സ്‌കൂളിലയയ്ക്കരുത്. ഇൻഫ്‌ളുവൻസയ്ക്ക് സാധ്യതയുള്ളതിനാൽ എത്രയും വേഗം ചികിത്സ തേടണം. ക്ലാസിൽ കൂടുതൽ കുട്ടികൾ പനി ബാധിച്ച് എത്താതിരുന്നാൽ സ്‌കൂൾ അധികൃതർ അക്കാര്യം ആരോഗ്യ പ്രവർത്തകരെ അറിയിക്കണം. സ്‌കൂളിലും ബോധവത്ക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കണം. കുട്ടികൾ മാസ്‌ക് ഉപയോഗിക്കണം.

ഇടവിട്ടുള്ള മഴ കാരണം പല സ്ഥലങ്ങളിലും മഴ വെള്ളം കെട്ടി നിൽക്കും. അതിനാൽ എലിപ്പനി വരാതെ ശ്രദ്ധിക്കണം. എലി, അണ്ണാൻ, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസർജ്യം മുതലായവ കലർന്ന വെള്ളവുമായോ മണ്ണുമായോ സമ്പർക്കം വരുന്നതിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!