മാനുഷിക ഐക്യത്തിന്റെ കേന്ദ്രമായി ബഷീര്‍ സ്മാരകത്തെ മാറ്റണം -മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: മാനുഷിക ഐക്യത്തിന്റെ കേന്ദ്രമായി ബഷീര്‍ സ്മാരകമായ ആകാശമിഠായിയെ മാറ്റണമെന്ന് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ബേപ്പൂര്‍ ബി.സി റോഡില്‍ നിര്‍മിച്ച വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരകം ‘ആകാശമിഠായി’യുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും രണ്ടാംഘട്ടത്തിന്റെ പ്രവൃത്തി ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കക്ഷിരാഷ്ട്രീയ ഭേദമന്യേ, ജാതിമത അതിര്‍വരമ്പുകള്‍ക്കപ്പുറത്ത് മനുഷ്യനെ മനുഷ്യനായി കാണുന്ന സ്‌നേഹത്തിന്റെ കേന്ദ്രമായി ബേപ്പൂര്‍ സുല്‍ത്താന്റെ സ്മാരകത്തെ മാറ്റണം. ലോകത്തെവിടെയുമുള്ള അക്ഷര സ്‌നേഹികളുടെ സ്വപ്‌നമായിരുന്നു വൈക്കം മുഹമ്മദ് ബഷീറിന് ബേപ്പൂരിലൊരു സ്മാരകമെന്നത്, അത് യാഥാര്‍ഥ്യമാക്കാനായതില്‍ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു.

ബഷീര്‍ കേരളത്തിന്റെ മാത്രമല്ല, ലോകത്തിന്റെ മുഴുവനും സ്വത്താണെന്ന് മുഖ്യാതിഥിയായ പ്രകാശ് രാജ് പറഞ്ഞു. ബഷീറിനെ വായിച്ചുകൊണ്ടാണ് താന്‍ വളര്‍ന്നത്. ബഷീറിന്റെ മതിലുകള്‍ പ്രമേയമാക്കിയുള്ള നാടകത്തിന്റെ പണിപ്പുരയിലാണെന്നും തന്റെ സംഘത്തോടൊപ്പമെത്തി അത് അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ കോര്‍പറേഷന്‍ മേയര്‍ ഒ സദാശിവന്‍ അധ്യക്ഷനായി. ബേപ്പൂര്‍ മുന്‍ എംഎല്‍എ വി കെ സി മമ്മദ്കോയ, രവി ഡി.സി എന്നിവര്‍ വിശിഷ്ടാതിഥികളായി. കോര്‍പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷരായ കെ രാജീവ്, സി സന്ദേശ്, കൗണ്‍സിലര്‍മാരായ ഷിനു പിണ്ണാണത്ത്, നിമ്മി പ്രശാന്ത്, കൊല്ലരത്ത് സുരേഷന്‍, കെ പി തസ്‌ലീന, പി പി ബീരാന്‍ കോയ, രാമനാട്ടുകര നഗരസഭ ചെയര്‍പേഴ്‌സണ്‍ കല്ലട മുഹമ്മദലി, വൈക്കം മുഹമ്മദ് ബഷീറിന്റെ മക്കളായ അനീസ് ബഷീര്‍, ഷാഹിന ബഷീര്‍, വിനോദ സഞ്ചാര വകുപ്പ് മേഖലാ ജോയിന്റ് ഡയറക്‌റര്‍ ഡി ഗിരീഷ്‌കുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ പ്രദീപ് ചന്ദ്രന്‍, ഡി.ടി.പി.സി സെക്രട്ടറി ടി നിഖില്‍ദാസ്, ആര്‍ക്കിടെക്റ്റ് വിനോദ് സിറിയക്, ജനപ്രതിനിധികള്‍, സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ടൂറിസം വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോഴിക്കോട് കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് 10.07 കോടി രൂപ ചെലവിട്ടാണ് ഒന്നാംഘട്ട പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത്. ആധുനിക രീതിയില്‍ 11,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ പണിത ഇരുനില കെട്ടിടത്തില്‍ കോണ്‍ഫറന്‍സ് ഹാള്‍, കഫെറ്റീരിയ, ശുചിമുറി, ലിഫ്റ്റ് സൗകര്യങ്ങളുണ്ട്. ഗ്രീന്‍ റൂം അടങ്ങിയ ഓപണ്‍ സ്റ്റേജ്, ചുറ്റുമതില്‍, കരകൗശല അലങ്കാര വസ്തുക്കളുടെ വില്‍പന കേന്ദ്രം എന്നിവയും ഒരുക്കിയിട്ടുണ്ട്. ലാന്‍ഡ്‌സ്‌കേപ്പിങ്, ലൈറ്റിങ് പ്രവൃത്തികളും ഒന്നാംഘട്ടത്തില്‍ പൂര്‍ത്തിയായി. ഫെയ്‌സ് ആര്‍ട്ട് ആര്‍ക്കിടെക്റ്റ്‌സ് ഡിസൈന്‍ ചെയ്ത കെട്ടിടത്തിന്റെ നിര്‍മാണം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോപറേറ്റീവ് സൊസൈറ്റിയാണ് പൂര്‍ത്തിയാക്കിയത്.

രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ടൂറിസം വകുപ്പ് 10 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്. ബഷീര്‍ ആര്‍ക്കൈവ്‌സ്, കിനാത്തറ, ബോര്‍ഡ് റൂം, ലൈബ്രറി എന്നിവ അടങ്ങുന്ന കള്‍ച്ചറല്‍ ബില്‍ഡിങ്, അക്ഷരത്തോട്ടം തുടങ്ങിയവയാണ് രണ്ടാംഘട്ടത്തില്‍ ഒരുക്കുന്നത്.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!