തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

 

 

തദ്ദേശ തിരഞ്ഞെടുപ്പില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും. ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ്. പ്രചാരണം അവസാന മണിക്കൂറുകളിലേക്ക് കടന്നതോടെ നാടും നഗരവും എല്ലാം തിരഞ്ഞെടുപ്പ് ആവേശത്തിലേക്ക് കടന്ന് കഴിഞ്ഞു.

തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുളള ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. നാടിന്റെ മുക്കിലും മൂലയിലും തദ്ദേശ തിരഞ്ഞെടുപ്പിന്റെ അലയൊലികള്‍ എത്തിച്ച 20 ദിവസത്തോളം നീണ്ടുനിന്ന ആവേശം നിറഞ്ഞ പ്രചരണത്തിനാണ് നാളെ വൈകുന്നേരം തിരശീല വീഴുന്നത്. പ്രാദേശിക ഭരണകൂടങ്ങളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുളള തിരഞ്ഞെടുപ്പായിരുന്നെങ്കിലും പൊതു രാഷ്ട്രീയ വിഷയങ്ങള്‍ക്ക് തന്നെ ആയിരുന്നു പ്രചരണ രംഗത്ത് മേല്‍ക്കൈ.

വികസന-ക്ഷേമകാര്യങ്ങള്‍ പ്രാദേശിക തലത്തിലൊതുങ്ങിയപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ലൈംഗിക പീഡന പരാതി,ശബരിമല സ്വര്‍ണക്കൊളള ജമാഅത്തെ ഇസ്ലാമി ബന്ധം, സിപിഐഎം ബിജെപി അന്തര്‍ധാര ദേശിയപാത തകര്‍ച്ച തുടങ്ങിയവയാണ് രംഗം കൈയ്യടക്കിയത്. ശബരിമല വിഷയത്തില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ എല്‍ഡിഎഫ് ജമാഅത്തെ ഇസ്‌ളാമി വിഷയത്തിലാണ് ഊന്നിയത്.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതിയില്‍ പ്രതിരോധത്തിലായെങ്കിലും പ്രചരണം ശബരിമല സ്വര്‍ണക്കൊളളയില്‍ തന്നെ കേന്ദ്രീകരിക്കാന്‍ യുഡിഎഫ് ശ്രമിച്ചു. ഈമാസം 11ന് വോട്ടെടുപ്പ് നടക്കുന്ന തൃശൂര്‍ മുതല്‍ പാലക്കാട് വരെയുളള വടക്കന്‍ ജില്ലകളിലെ പ്രചരണം 9ന് സമാപിക്കും.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!