കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് കുറച്ച സര്‍വീസുകള്‍ പുനരാരംഭിക്കാതെ എയര്‍ ഇന്ത്യ എക്‌സ്പ്രസ്

 

 

കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് കുറച്ച സര്‍വീസുകള്‍ ശൈത്യകാല ഷെഡ്യൂളിലും പുനരാരംഭിക്കാതെ എയര്‍ ഇന്ത്യ എക്‌സ്പ്രസ്. കേരളത്തില്‍നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ വെട്ടിക്കുറച്ചതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി ഇടപെട്ട് നടത്തിയ ചര്‍ച്ചയില്‍ സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് വിമാനക്കമ്പനി പ്രതിനിധികള്‍ അറിയിച്ചിരുന്നു. എന്നാല്‍ തിരുവനന്തപുരത്ത് നിന്നുള്ള രണ്ട് സര്‍വീസുകള്‍ മാത്രമാണ് പുനഃസ്ഥാപിച്ചത്. സര്‍വീസ് ക്രമീകരണത്തിന്റെ ഭാഗമായാണ് കുറവ് വരുത്തിയതെന്നും വരുന്ന ഷെഡ്യൂളുകളില്‍ സര്‍വീസുകള്‍ വീണ്ടും തുടങ്ങുമെന്നുമാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ പറയുന്നത്. ചര്‍ച്ച തുടരുകയാണ്.

കണ്ണൂരില്‍നിന്ന് പ്രതിമാസം 168 അന്താരാഷ്ട്ര സര്‍വീസുകളുടെ കുറവാണ് ശൈത്യകാല ഷെഡ്യൂള്‍ പ്രസിദ്ധീകരിച്ചപ്പോഴുള്ളത്. കുവൈത്ത്, ബഹ്റൈന്‍, ദമാം, ജിദ്ദ സെക്ടറുകളിലേക്ക് കണ്ണൂരില്‍നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ നേരിട്ടുള്ള സര്‍വീസുകളുണ്ടാകില്ല.

ദുബായ്, ഷാര്‍ജ, റാസല്‍ഖൈമ, മസ്‌കറ്റ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളും കുറച്ചിട്ടുണ്ട്.

അബുദാബിയിലേക്കുള്ള സര്‍വീസുകള്‍ ആഴ്ചയില്‍ 10-ല്‍നിന്ന് ഏഴായും ദുബായിലേക്ക് എട്ടില്‍നിന്ന് ഏഴായും കുറച്ചു. ഷാര്‍ജയിലേക്ക് 12-ല്‍നിന്ന് ഏഴായും മസ്‌കറ്റിലേക്ക് ഏഴില്‍നിന്ന് നാലായും കുറച്ചിട്ടുണ്ട്. റാസല്‍ഖൈമയിലേക്ക് പ്രതിവാരം മൂന്ന് സര്‍വീസുള്ളത് രണ്ടാക്കി.

ആഴ്ചയില്‍ 42 സര്‍വീസുകളുടെ കുറവാണുണ്ടാകുക. അതേസമയം ആഭ്യന്തര സെക്ടറില്‍ ബെംഗളൂരുവിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആഴ്ചയില്‍ നാലു സര്‍വീസുള്ളത് പ്രതിദിനമാക്കി ഉയര്‍ത്തി. തിരുവനന്തപുരത്തേക്ക് രണ്ട് സര്‍വീസുള്ളത് അഞ്ചാക്കി. ഇന്‍ഡിഗോ മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്ക് പ്രതിദിന സര്‍വീസ് നടത്തും.

കിയാലിന് തിരിച്ചടി

പ്രവര്‍ത്തനം തുടങ്ങി ഏഴുവര്‍ഷം പിന്നിട്ടിട്ടും എയര്‍ ഇന്ത്യ എക്‌സ്പ്രസും ഇന്‍ഡിഗോയും മാത്രമാണ് കണ്ണൂരില്‍നിന്ന് സര്‍വീസ് നടത്തുന്നത്. സര്‍വീസുകള്‍ വന്‍തോതില്‍ കുറയുന്നത് യാത്രക്കാരുടെ എണ്ണത്തെയും കിയാലിന്റെ വരുമാനത്തെയും ബാധിക്കും. രണ്ടുവര്‍ഷം മുന്‍പ് ഗോ ഫസ്റ്റ് സര്‍വീസ് അവസാനിപ്പിച്ചപ്പോള്‍ ഉണ്ടായതിന് സമാനമായ പ്രതിസന്ധിയാണിത്.

കഴിഞ്ഞ ജൂലായ്, ഓഗസ്റ്റ് മാസങ്ങളില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള യാത്രക്കാരുടെ എണ്ണം ഒരുലക്ഷം പിന്നിട്ടിരുന്നു. വരുമാനത്തിലും ക്രമമായ വര്‍ധന വരുത്തിക്കൊണ്ടുവരുമ്പോഴാണ് ഈ തിരിച്ചടി. 195 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ വരുമാനം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 92 ശതമാനം വര്‍ധന. സര്‍വീസുകള്‍ കുറയുന്നതോടെ ലാന്‍ഡിങ് ഫീസ്, പാര്‍ക്കിങ് ഫീസ്, ഗ്രൗണ്ട് ഹാന്‍ഡ്ലിങ് ഫീസ് തുടങ്ങി വിവിധയിനങ്ങളില്‍നിന്നുള്ള വരുമാനത്തില്‍ കുറവുവരും. ചരക്കുനീക്കവും ഗണ്യമായി കുറയും. വിദേശ വിമാനക്കമ്പനികളുടെ സര്‍വീസിന് വേണ്ട പോയിന്റ് ഓഫ് കോള്‍ നല്‍കുന്ന കാര്യത്തില്‍ കേന്ദ്രത്തില്‍നിന്ന് ഇതുവരെ അനുകൂല തീരുമാനമുണ്ടായിട്ടില്ല. ആകാശ എയര്‍, സ്‌പൈസ് ജെറ്റ് തുടങ്ങിയ ഇന്ത്യന്‍ കമ്പനികളെ കണ്ണൂരിലേക്ക് എത്തിക്കാന്‍ ചര്‍ച്ച നടത്തുന്നുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!