വർണപ്പകിട്ട് 2025 , മഴവില്ലഴക് വിരിച്ച് വിളംബരം ജാഥ



കോഴിക്കോട്: ‘നമ്മളിൽ ഞങ്ങളുണ്ട്’ എന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് കോഴിക്കോട് നഗരത്തിൽ മഴവില്ലഴക് വിരിച്ച് വർണ്ണപ്പകിട്ട് 2025 ട്രാൻസ്‌ജെൻഡർ കലോത്സവം വിളംബര ജാഥ. ജാഥയുടെ ഫ്ലാഗ് ഓഫ് മാനാഞ്ചിറയിൽ സാമൂഹ്യ നീതി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു.
ഒപ്പന, കേരള നടനം വേഷങ്ങളും ചെണ്ട മേളവും ഘോഷയാത്രയുടെ മാറ്റ് കൂട്ടി. ബലൂണുകളും കൊടികളുമുയർത്തി ആടിയും പാടിയും ട്രാൻസ്ജെൻഡർ വ്യക്തികളും സുഹൃത്തുക്കളും അണിനിരന്ന വർണാഭമായ ഘോഷയാത്രയ്ക്കാണ് നഗരം സാക്ഷിയായത്. താമരശ്ശേരി ലിസ കോളേജിലെ എൻഎസ്എസ് വിദ്യാർത്ഥികൾ അവതരിപ്പിച്ച സ്റ്റിൽ മോഡൽ സമൂഹത്തിൽ ട്രാൻസ് മനുഷ്യർ അനുഭവിക്കുന്ന പ്രശ്നങ്ങൾ എടുത്തുകാട്ടി.
സാമൂഹ്യ നീതി വകുപ്പിന് കീഴിലുള്ള സിബിഒ കളായ മലബാർ കൾച്ചറൽ ഫോറം, സഹോദരി എന്നിവയിലെ അംഗങ്ങളാണ് വിളംബര ജാഥയിൽ നൃത്ത വേഷങ്ങളിൽ അണിനിരന്നത്. സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥരും ജാഥയുടെ ഭാഗമായി.










