സംസ്ഥാന കായകല്‍പ്പ് പുരസ്‌കാരം: ജില്ലയിലെ വിവിധ സ്ഥാപനങ്ങള്‍ക്ക് അംഗീകാരം
സംസ്ഥാന കായകല്‍പ്പ് പുരസ്‌കാരം: പേരാമ്പ്ര താലൂക്ക് ആശുപത്രിക്ക് അംഗീകാരം
പേരാമ്പ്ര : സംസ്ഥാന സർക്കാരിന്റെ കായകൽപ്പ് പുരസ്കാര തിളക്കത്തിൽ പേരാമ്പ്ര താലൂക്ക് ആശുപത്രി. 74 ശതമാനം മാർക്ക് നേടിയാണ് ആശുപത്രി 2024-25 വർഷത്തെ കായകല്‍പ്പ് കമന്‍ഡേഷന്‍ അവാര്‍ഡ് തുകയ്ക്ക് അര്‍ഹത നേടിയത്. സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന ആശുപത്രികൾക്കാണ് കായകല്‍പ്പ് അവാര്‍ഡ് നൽകുന്നത്.
മികച്ച ഭൗതിക സൗകര്യങ്ങൾക്ക് പുറമെ രോഗീസൗഹൃദ അന്തരീക്ഷമാണ് ആശുപത്രിയിൽ ഉള്ളത്. കാഷ്വാലിറ്റിയിൽ വീൽ ചെയറുകൾ, ട്രോളി എന്നിവയുടെ എണ്ണം വർദ്ധിപ്പിച്ചു. വാർഡുകളിൽ രോഗികൾക്ക് ആവശ്യമായ ഷെൽഫുകൾ, വാഷ് ബേസിനുകൾ എന്നിവ സ്ഥാപിച്ചു.
ഓപ്പറേഷൻ തീയേറ്ററിന്റെ നവീകരണ പ്രവൃത്തികൾ, സ്റ്റാഫിന് റിക്രീയേഷൻ ഏരിയ, ഓർഗാനിക് ഗാർഡൻ, സ്റ്റാഫ് പാർക്കിംഗ്, ഡിസേബിൾഡ് പാർക്കിംഗ് തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കി. അടിസ്ഥാന ഉപകരണങ്ങളും ലഭ്യമാക്കി. ഭിന്നശേഷി സൗഹൃദ ശൗചാലയങ്ങളും സ്ഥാപിച്ചിട്ടുണ്ട്. ഇവയെല്ലാം പരിഗണിച്ചാണ് പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.
ആശുപത്രികളില്‍ ജില്ലാതല പരിശോധനക്കും സംസ്ഥാനതല പരിശോധനക്കും ശേഷം സംസ്ഥാനതല കായകല്‍പ്പ് അവാര്‍ഡ് കമ്മിറ്റിയാണ് ഏറ്റവും മികച്ച ആശുപത്രികളെ തെരഞ്ഞെടുത്തത്.
കായകൽപ്പ് പുരസ്കാര നിറവിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ സ്വന്തമാക്കി തലക്കുളത്തൂർ, നരിക്കുനി സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ
സംസ്ഥാന സർക്കാരിന്റെ കായകൽപ്പ് അവാർഡിൽ സാമൂഹികാരോഗ്യ കേന്ദ്രങ്ങളുടെ വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനം സ്വന്തമാക്കി ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്കിന് കീഴിലെ തലക്കുളത്തൂർ സാമൂഹികാരോഗ്യകേന്ദ്രത്തിന് ഒന്നാം സ്ഥാനവും നരിക്കുനി സാമൂഹികാരോഗ്യകേന്ദ്രത്തിന് രണ്ടാം സ്ഥാനവുമാണ് ലഭിച്ചത്. 88 ശതമാനം മാർക്കോടെയാണ് തലക്കുളത്തൂർ സാമൂഹികാരോഗ്യകേന്ദ്രത്തിന് ഒന്നാംസ്ഥാന നേട്ടം. മൂന്ന് ലക്ഷം രൂപയാണ് സമ്മാനത്തുക. 85 ശതമാനം മാർക്കാണ് നരിക്കുനിക്ക് ലഭിച്ചത്.
ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ നേതൃത്വത്തിൽ തലക്കുളത്തൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടപ്പാക്കിയ സോളാർ സംവിധാനം, ആധുനിക ഉപകരണങ്ങൾ സ്ഥാപിക്കൽ, ജീവതാളം പദ്ധതി, രോഗി സൗഹൃദ പ്രവൃത്തികൾ, ഓപ്പൺ ജിം നവീകരണം, ആശുപത്രി നവീകരണം, ഇ -ഓഫീസ് തുടങ്ങിയ പ്രവർത്തനങ്ങൾ പുരസ്കാരത്തിന് അർഹമാക്കി. ബ്ലോക്ക് പഞ്ചായത്ത് മെയിന്റനൻസ് ഗ്രാന്റ് ഇനത്തിൽ 1.88 കോടി രൂപ രണ്ട് സാമൂഹികാരോഗ്യ കേന്ദ്രത്തിനുമായി മാറ്റിവെച്ചിട്ടുണ്ട്. തലക്കുളത്തൂർ, നരിക്കുനി ഗ്രാമപഞ്ചായത്ത് ഭരണസമിതികളുടെ നേതൃത്വത്തിൽ ആരോഗ്യരംഗത്തും ശുചിത്വ രംഗത്തും നടത്തിയിട്ടുള്ള മികവാർന്ന പ്രവർത്തനങ്ങൾ അവാർഡിന് മുതൽക്കൂട്ടായെന്ന് ഭരണസമിതി പറഞ്ഞു.
തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ നടപ്പാക്കിയ മാലിന്യമുക്ത പഞ്ചായത്ത് പദ്ധതികൾ, കുട്ടികളുടെ ഹരിതസഭ, ഹരിത ഓഫീസ്, ടേക്ക് എ ബ്രേക്ക്, വഴിയോര വിശ്രമ കേന്ദ്രങ്ങൾ എന്നിവയും പുരസ്‌കാരനേട്ടത്തിന് സഹായകമായി. ബ്ലോക്ക് മെഡിക്കൽ ഓഫീസർമാരായ ഡോ. എം എം ഷീബയുടെയും ഡോ. ബേബി പ്രീതയുടെയും നേതൃത്വത്തിൽ വിവിധ പ്രവൃത്തികൾ ഇരു ആശുപത്രികളിലും നടപ്പിലാക്കി.
മാലിന്യസംസ്കരണത്തിന്റെ ഭാഗമായി വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിതകർമസേനക്ക് കൈമാറിയും മികച്ച പ്രവർത്തനമാണ് നരിക്കുനി ആശുപത്രയിൽ നടക്കുന്നത്.
ശുചിത്വം, മാലിന്യപരിപാലനം, അണുബാധനിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ ആരോഗ്യസ്ഥാപനങ്ങൾക്ക് നൽകുന്നതാണ് കായകല്പ് പുരസ്‌കാരങ്ങൾ. കേരളത്തിലെ ജില്ലാ ആശുപത്രി മുതൽ ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ വരെയുള്ള തിരഞ്ഞെടുക്കപ്പെട്ട മികച്ച ആശുപത്രികൾക്കാണ് അവാർഡുകൾ.