കാലിക്കറ്റ് സർവകലാശാല സിലബസിൽ ഉൾപ്പെടുത്തിയ വേടന്റെ പാട്ട് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വൈസ് ചാൻസലർക്ക് പരാതി

കാലിക്കറ്റ് സർവകലാശാല സിലബസിൽ ഉൾപ്പെടുത്തിയ വേടന്റെ പാട്ട് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വൈസ് ചാൻസലർക്ക് പരാതി. വേടന്റെ പാട്ടുകൾ ഭാരതീയ സംസ്കാരത്തെ വെല്ലുവിളിക്കുന്നതെന്നാണ് പരാതി. ബിജെപി അനുകൂല സിൻഡിക്കേറ്റ് അംഗം എകെ അനുരാജ് ആണ് വിസി ഡോ പി രവീന്ദ്രന് പരാതി നൽകിയത്.

ബിഎ മലയാളം നാലാം സെമസ്റ്റര്‍ പാഠപുസ്തകത്തിലാണ് വേടന്റെ പാട്ട് പാഠ്യവിഷയത്തിലുള്‍പ്പെടുത്തിയത്.
‘ഭൂമി ഞാന്‍ വാഴുന്നിടം’ എന്ന പാട്ട് ഉള്‍പ്പെടുത്തിയത്. മൈക്കിള്‍ ജാക്‌സന്റെ ‘ദേ ഡോണ്ട് കെയര്‍ എബൗട്ട് അസ്'(They Dont Care About Us) എന്ന പാട്ടും വേടന്റെ ഭൂമി ഞാന്‍ വാഴുന്നിടം എന്ന പാട്ടും തമ്മിലുള്ള താരതമ്യ പഠനമാണ് ഈ പാഠത്തിലുള്ളത്. അമേരിക്കന്‍ റാപ്പ് സംഗീതവും മലയാള റാപ്പ് സംഗീതവും തമ്മിലുള്ള പഠനമാണ് പാഠത്തിന്റെ അടിസ്ഥാന ലക്ഷ്യം.തൊണ്ണൂറുകളില്‍ ഇറങ്ങിയ ഹിറ്റ് പാട്ടാണ് മൈക്കിള്‍ ജാക്‌സന്റെ ‘ദേ ഡോണ്ട് കെയര്‍ എബൗട്ട് അസ്’.യുദ്ധം കൊണ്ടുണ്ടാവുന്ന പ്രശ്‌നവും പലായനവുമാണ് വേടന്റെ പാട്ടിന്റെ വിഷയം. രണ്ട് വീഡിയോ ലിങ്കുകളായിട്ടാണ് ഇവ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ലഹരി ഉപയോഗിക്കുന്ന താൻ വരുമുതലമുറയ്ക്ക് തെറ്റായ മാതൃക ആണെന്ന് സമ്മതിച്ച ഹിരൺ ദാസ് മുരളിയുടെ പാട്ട് ഉൾപ്പെടുത്തിയത് പ്രതിഷേധാർഹമാണെന്ന് പരാതിയിൽ പറയുന്നു. പുലിപ്പല്ല് കൈവശം വെച്ചതിന് നേരിട്ട നിയമനടപടിയും പരാതിയിൽ ഓർമ്മിപ്പിച്ചിട്ടുണ്ട്. ഭാരതീയ മൂല്യങ്ങളെയും സംസ്‌കാരത്തെയും വെല്ലുവിളിക്കുകയാണ്. വേടന്റെ പാട്ടിന് പകരം മറ്റാരുടെയെങ്കിലും നല്ല രചനകൾ ഉൾപ്പെടുത്തണമെന്നും എകെ അനുരാജ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!