8,000 കുഞ്ഞുങ്ങൾക്ക് ഹൃദ്യം പദ്ധതിയിലൂടെ ഹൃദയ ശസ്ത്രക്രിയ നടത്തി: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്
ജന്മനായുള്ള ഹൃദ്രോഗം സമയബന്ധിതമായി ചികിത്സിക്കാനുള്ള ആരോഗ്യ വകുപ്പിന്റെ ഹൃദ്യം പദ്ധതിയിലൂടെ 8,000 കുഞ്ഞുങ്ങൾക്ക് ഹൃദയ ശസ്ത്രക്രിയ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഹൃദ്രോഗത്തിന്റെ തീവ്രതയനുസരിച്ച് കാലതാമസമില്ലാതെ കുഞ്ഞുങ്ങൾക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഹൃദ്യം പദ്ധതിയിലൂടെ ചികിത്സയ്ക്കായി ആകെ 24,222 കുട്ടികൾ രജിസ്റ്റർ ചെയ്തു. അതിൽ 15,686 പേർ ഒരു വയസിന് താഴെയുള്ളവരാണ്. ആകെ രജിസ്റ്റർ ചെയ്തവരിൽ ശസ്ത്രക്രിയ ആവശ്യമായ 8000 കുട്ടികൾക്കാണ് ഹൃദയ ശസ്ത്രക്രിയ നടത്തിയത്.
ജന്മനാ ഹൃദ്രോഗമുള്ള കുഞ്ഞുങ്ങളിൽ സമയബന്ധിതമായി ഹൃദയ ശസ്ത്രക്രിയ നടത്തിയാൽ മരണത്തിൽ നിന്നും രക്ഷപ്പെടുത്താനാകും. നവജാത ശിശുക്കൾ മുതൽ 18 വയസ് വരെയുള്ള കുട്ടികൾക്ക് ഈ പദ്ധതിയിലൂടെ സേവനം ലഭ്യമാക്കുന്നു. സർക്കാർ ആശുപത്രികളിൽ പ്രസവിക്കുന്ന മുഴുവൻ കുഞ്ഞുങ്ങൾക്കും ഹൃദ്രോഗ പരിശോധന ഉറപ്പാക്കി വരുന്നു. എല്ലാ കുട്ടികൾക്കും പരിചരണം ഉറപ്പാക്കാൻ വീടുകളിലെത്തിയും അങ്കണവാടികളിലും സ്‌കൂളുകളിലും സ്‌ക്രീനിംഗ് നടത്തുന്നു. ഹൃദ്രോഗ ലക്ഷണങ്ങൾ കണ്ടെത്തിയാൽ എക്കോ ഉൾപ്പെടെയുള്ള വിദഗ്ധ പരിശോധന നടത്തും.
കുഞ്ഞുങ്ങളുടെ ഹൃദയ വൈകല്യങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സിക്കാനായി വലിയ ഇടപെടലുകളാണ് ആരോഗ്യ വകുപ്പ് സ്വീകരിച്ച് വരുന്നത്. ഇതിന്റെയടിസ്ഥാനത്തിൽ പ്രസവം നടക്കുന്ന എല്ലാ ആശുപത്രികളുടേയും ഗുണനിലവാരം ഉയർത്തി. 12 ആശുപത്രികളെ ലക്ഷ്യ നിലവാരത്തിലേക്ക് ഉയർത്തി. 3 മെഡിക്കൽ കോളേജുകൾക്ക് ദേശീയ മുസ്‌കാൻ അംഗീകാരം ലഭിച്ചു.
ചികിത്സ തേടിയ കുഞ്ഞുങ്ങൾക്ക് തുടർ ചികിത്സ ഉറപ്പാക്കാനും തുടർ നടപടികൾ ഏകീകരിക്കുന്നതിനുമായി ഹൃദ്യം വെബ് സൈറ്റ് വിപുലീകരിച്ചു. അടിയന്തര സ്വഭാവമുള്ള കേസുകളിൽ 24 മണിക്കൂറിനകം വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നു. ഇതിനായി വെന്റിലേറ്റർ/ ഐ.സി.യു. ആംബുലൻസ് സേവനവും നൽകി വരുന്നു.
ഗർഭസ്ഥ ശിശുവിന് ഹൃദ്രോഗം കണ്ടെത്തിയാൽ പ്രസവം മുതലുള്ള തുടർ ചികിത്സ ഉറപ്പാക്കുകയും ചെയ്യുന്നു. സർക്കാർ ആശുപത്രികളിലോ, എംപാനൽ ചെയ്ത സ്വകാര്യ ആശുപത്രിയിലോ ശസ്ത്രക്രിയ ലഭ്യമാക്കുന്നു. 8 സർക്കാർ, സ്വകാര്യ ആശുപത്രികൾ ഹൃദ്യം പദ്ധതിയിൽ എംപാനൽ ചെയ്തിട്ടുണ്ട്. തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ മാത്രം മൂന്നുവർഷം കൊണ്ട് 1000ലധികം കുഞ്ഞുങ്ങൾക്ക് വിദഗ്ധ ഹൃദ്രോഗ ചികിത്സ നൽകിയിട്ടുണ്ട്.
പീഡിയാട്രിക് ഹൃദയ ശസ്ത്രക്രിയാ വിഭാഗം ഉൾപ്പെടെ സജ്ജമാക്കി വളരെ ചെലവ് വരുന്ന എക്മോ ചികിത്സയും സങ്കീർണമായ ഹൃദയ ശസ്ത്രക്രിയയും ഉൾപ്പെടെ ആരംഭിച്ചു. ഹൃദ്യത്തിലൂടെ ഹൃദ്രോഗ ചികിത്സ ലഭിച്ച കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവും ബൗദ്ധികവുമായ വളർച്ചയും വികാസവും ഉറപ്പാക്കുന്ന തുടർപിന്തുണാ പദ്ധതിയും നടത്തി വരുന്നു. സാധാരണ കുഞ്ഞുങ്ങളെ അപേക്ഷിച്ച് ഇത്തരം കുട്ടികൾക്ക് കൂടുതൽ പരിചരണം ആവശ്യമാണ്. ഈ കുഞ്ഞുങ്ങളെ പരിശോധന നടത്തി അതിൽ പ്രശ്നമുണ്ടെന്ന് കണ്ടെത്തിയവർക്ക് ഡിസ്ട്രിക്റ്റ് ഏർളി ഇന്റർവെൻഷൻ സെന്ററുകൾ വഴി തുടർ ചികിത്സ ഉറപ്പാക്കി വരുന്നു.






