സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് കാരണം ഉപഭോഗവസ്തുവെന്ന കാഴ്ചപ്പാട്: പി. സതീദേവി

കോഴിക്കോട്: സ്ത്രീയെ സഹജീവിയായി കാണുകയും ആ രീതിയില്‍ അംഗീകരിക്കുകയും ചെയ്യുന്നതിനു പകരം, അവരെ വെറും ഉപഭോഗ വസ്തുവായി കാണുന്ന സമീപനമാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമെന്ന് സംസ്ഥാന വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി.

മടപ്പള്ളി ഗവ. കോളേജില്‍ ‘സാമൂഹിക മാധ്യമങ്ങളിലെ നന്‍മതിന്‍മകള്‍’ എന്ന വിഷയത്തില്‍ നടത്തിയ മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

സാമൂഹ്യ മാധ്യമങ്ങളില്‍ സ്ത്രീകള്‍ക്കെതിരായി ആസൂത്രിതവും സംഘടിതവുമായ ആക്രമണങ്ങളാണ് പലപ്പോഴും നടക്കുന്നത്. അടുത്തിടെ ഒരു നടിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉയര്‍ന്ന അധിക്ഷേപങ്ങള്‍ അതിനു തെളിവാണ്. സമൂഹത്തിന്റെ സ്ത്രീവിരുദ്ധ കാഴ്ചപ്പാടാണ് ഇതിന് കാരണം. ഒരു സഹജീവിയെ സ്ത്രീയെ കാണാനുള്ള മനോഭാവം സമൂഹത്തില്‍ വളര്‍ത്തിയെടുക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്. വീടുകള്‍ക്കകത്തും പൊതുഇടങ്ങളിലും തൊഴിലിടങ്ങളിലും ഈയൊരു മനോഭാവം വളര്‍ന്നുവരേണ്ടതുണ്ട്. ലിംഗനീതിയെന്ന കാഴ്ചപ്പാടിന് ശക്തിപകരുക എന്നതിനാണ് സംസ്ഥാന വനിതാ കമ്മിഷന്‍ ഊന്നല്‍ നല്‍കുന്നത്. തുല്യനീതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സംവാദങ്ങളും വിദ്യാര്‍ഥി സമൂഹങ്ങളില്‍ ഉള്‍പ്പെടെ ശക്തിപ്പെട്ടുവരേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.

സാമൂഹ്യമാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക മുന്നേറ്റങ്ങളെ മനുഷ്യന്റെ നന്‍മയ്ക്കു വേണ്ടി ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങളുണ്ടാവണം. സാമൂഹ്യമാധ്യമങ്ങളിലെ ചതിക്കുഴികളെ കുറിച്ചുള്ള ബോധവല്‍ക്കരണമാണ് അതിനെതിരായ ഏറ്റവും വലിയ പ്രതിരോധമെന്നും അവര്‍ പറഞ്ഞു.

വനിത കമ്മിഷന്‍ പുരുഷന്‍മാര്‍ക്കെതിരായ ഒരു സംവിധാനമല്ല. സമൂഹത്തില്‍ വിവേചനം നേരിടുന്ന സ്ത്രീകള്‍ക്ക് ഭരണഘടന നല്‍കുന്ന നിയമപരിരക്ഷയുടെ ഭാഗമായി രൂപീകരിക്കപ്പെട്ട സംവിധാനമാണ്. ഇതിന്റെ പേരില്‍ നിയമനടപടികള്‍ക്ക് വിധേയരാവുന്നത് പുരുഷന്‍മാര്‍ മാത്രമല്ലെന്നും സതീദേവി പറഞ്ഞു. സ്ത്രീധന പീഡനം, ഗാര്‍ഹിക പീഡനം തുടങ്ങി സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളില്‍ പലപ്പോഴും പ്രതിസ്ഥാനത്ത് വരുന്നത് സ്ത്രീകള്‍ തന്നെയാണ്. അവര്‍ക്കെതിരേയും ശക്തമായ നിലപാടാണ് കമ്മിഷന്‍ ഉല്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ കൈക്കൊള്ളുന്നതെന്നും അവര്‍ വ്യക്തമാക്കി.

കോളജ് പ്രിന്‍സിപ്പാള്‍ പി എം ഷിനു അധ്യക്ഷനായി. കോളേജ് യൂനിയന്‍ ചെയര്‍പേഴ്‌സണ്‍ അസിന്‍ ബാനു, മെന്റര്‍ സത്യന്‍ കാരയാട്, വിമന്‍സ് സെല്‍ കണ്‍വീനര്‍ വി കെ രൂപ, വിമന്‍ സെല്‍ അംഗം ഡോ. ബി നിത്യജ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!