വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവരെ മരിച്ചവരായി കണക്കാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവരെ മരിച്ചവരായി കണക്കാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. ഇവരുടെ അടുത്ത ബന്ധുക്കള്‍ക്കു ധനസഹായം നല്‍കാനും തീരുമാനിച്ചു. ഇതിനായി സര്‍ക്കാര്‍ രണ്ടു സമിതികള്‍ രൂപീകരിച്ചു. സംസ്ഥാനതലത്തിലും പ്രാദേശികതലത്തിലും സമിതികള്‍ ഉണ്ടാകും. വില്ലേജ് ഓഫിസര്‍, പഞ്ചായത്ത് സെക്രട്ടറി, അതത് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ എന്നിവരടങ്ങുന്ന പ്രാദേശിക സമിതി ആദ്യം പട്ടിക തയാറാക്കി സമര്‍പ്പിക്കും. ആഭ്യന്തരവകുപ്പ് അഡീ. ചീഫ് സെക്രട്ടറി, റവന്യൂ, തദ്ദേശ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ എന്നിവരടങ്ങുന്നതാണ് സംസ്ഥാനതല സമിതി.

വയനാട്ടില്‍ ധനസഹായം നല്‍കുന്നതു സംബന്ധിച്ച് നിരവധി പരാതികളും ആശങ്കകളും ഉയരുന്ന സാഹചര്യത്തിലാണു നടപടി. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കുള്ള ധനസഹായം സര്‍ക്കാര്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കാണാതായവരെ സംബന്ധിച്ചുള്ള കാര്യങ്ങളില്‍ വ്യക്തതയുണ്ടായിരുന്നില്ല. ഇതോടെയാണ് തിരച്ചില്‍ നടത്തിയിട്ടും കണ്ടുപിടിക്കാന്‍ കഴിയാത്തവരെ കൂടി മരിച്ചവരായി കണക്കാക്കി ധനസഹായം നല്‍കാന്‍ തീരുമാനിച്ചത്. ഇതിനുള്ള നടപടിക്രമങ്ങള്‍ സുതാര്യമായി വേഗത്തില്‍ നടപ്പാക്കാനാണ് രണ്ടു സമിതികള്‍ രൂപീകരിച്ചത്. പ്രാദേശിക സമിതി പട്ടിക തയാറാക്കി സംസ്ഥാനതല സമിതി വിശദമായ പരിശോധന നടത്തിയ ശേഷമാകും കാണാതായവരുടെ അന്തിമ പട്ടിക തയാറാക്കുക.

കാണാതായവരുടെ ബന്ധുക്കള്‍ പൊലീസ് സ്റ്റേഷനുകളില്‍ നല്‍കിയിരിക്കുന്ന പരാതികളുടെ വിവരങ്ങള്‍ ശേഖരിക്കും. തുടര്‍ന്ന് വില്ലേജ് ഓഫിസര്‍, പഞ്ചായത്ത് സെക്രട്ടറി, അതത് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ എന്നിവരടങ്ങുന്ന പ്രാദേശിക സമിതി പട്ടിക തയാറാക്കി ദുരന്ത നിവാരണ അതോറിറ്റിക്കു കൈമാറും. ഇതു ദുരന്തനിവാരണ അതോറിറ്റി പരിശോധിച്ച് ശുപാര്‍ശകളോടെ സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്ന സമിതിക്കു കൈമാറുകയാണ് ചെയ്യുന്നത്. ആഭ്യന്തരവകുപ്പ് അഡീ. ചീഫ് സെക്രട്ടറി, റവന്യൂ, തദ്ദേശ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരും അടങ്ങുന്ന സംസ്ഥാന സമിതി ഇതു സൂക്ഷമമായി പരിശോധിച്ച് സര്‍ക്കാരിനു കൈമാറും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!