പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ട്, ശബരിമലയിലെ അമിത വില; ഹൈക്കോടതി ഇന്ന് വിശദമായി പരിശോധിക്കും

ശബരിമല തീര്‍ത്ഥാടനത്തിലെ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ കേരള ഹൈക്കോടതി ഇന്ന് വിശദമായി പരിശോധിക്കും. സന്നിധാനത്തടക്കമുള്ള മൊബൈല്‍ വീഡിയോ ചിത്രീകരണവും പതിനെട്ടാം പടിയിലെ പൊലീസ് ഉദ്യോഗസ്ഥരുടെ ഫോട്ടോഷൂട്ടും ഭക്തരില്‍ നിന്ന് അമിത വില ഈടാക്കുന്ന കടകള്‍ക്കെതിരെയും ഇന്നലെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇക്കാര്യങ്ങളില്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. അതുകൊണ്ടുതന്നെ വിഷയങ്ങള്‍ വിശദമായി പരിശോധിക്കുമ്പോള്‍ കോടതിയുടെ ഭാഗത്ത് നിന്ന് എന്ത് നടപടിയാകും ഉണ്ടാകുക എന്നതാണ് അറിയേണ്ടത്.

ശബരിമലയില്‍ ഭക്തരില്‍ നിന്ന് അമിതമായി അനധികൃതമായി വില ഈടാക്കുന്ന കടകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ഇന്നലെ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ ഡ്യൂട്ടി മജിസ്‌ട്രേറ്റുകള്‍ക്കാണ് നിര്‍ദേശം നല്‍കിയത്. നിശ്ചിത ഇടവേളകളില്‍ കടകളില്‍ പരിശോധന നടത്തണം. അമിത വില ഈടാക്കുന്നത് കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പമ്പ – സന്നിധാനം പാതയിലെ കടകളില്‍ പരിശോധന നടത്തണം. ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് ചില പ്രശ്‌നങ്ങള്‍ സ്‌പെഷ്യല്‍ കമ്മീഷണര്‍ സൂചിപ്പിച്ചതായും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച് ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി വിവരങ്ങള്‍ ആരാഞ്ഞശേഷമാണ് പരിശോധന സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.

ശബരിമല ക്ഷേത്ര തിരുമുറ്റത്തും സോപാനത്തിലുമുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള വീഡിയോ ചിത്രീകരണത്തില്‍ എക്‌സിക്യൂട്ടീവ് ഓഫീസറോടാണ് ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. പതിനെട്ടാം പടിയില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ഫോട്ടോ എടുത്ത നടപടി അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഡ്യൂട്ടിയ്ക്ക് ശേഷം ആദ്യ ബാച്ചിലെ പൊലീസുകാരാണ് പതിനെട്ടാം പടിയില്‍ നിന്ന് ഫോട്ടോ എടുത്തത്. ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ അടക്കം പ്രചരിച്ചതോടെ വിവാദമാവുകയായിരുന്നു. ഇതിന് പിന്നാലെ സന്നിധാനം സ്‌പെഷ്യല്‍ ഓഫീസറോട് ഇക്കാര്യത്തില്‍ എ ഡി ജി പി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!