ലോറി ഉടമ മനാഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി അര്‍ജുന്റെ കുടുംബം

കോഴിക്കോട്: ലോറി ഉടമ മനാഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി അര്‍ജുന്റെ കുടുംബം. മനാഫ് മാധ്യമങ്ങളില്‍ പറഞ്ഞ ചില കാര്യങ്ങള്‍ മൂലം കടുത്ത സൈബര്‍ ആക്രമണമാണ് കുടുംബം നേരിടുന്നതെന്നും ഭാര്യയടക്കമുള്ള കുടുംബത്തോടൊപ്പം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിന്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചിലിന് ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും കുടുംബം പറഞ്ഞു. തെരച്ചിലിന്റെ ഓരോ ഘട്ടത്തിലും വലിയ പിന്തുണയാണ് ലഭിച്ചതെന്നും എല്ലാവര്‍ക്കും നന്ദിയുണ്ടെന്നുമായിരുന്നു കുടുംബത്തിന്റെ വാക്കുകള്‍.

അര്‍ജുന്റെ അച്ഛന്‍ പ്രേമന്‍, അമ്മ ഷീല, സഹോദരി അഞ്ജു, അഭിരാമി, സഹോദരന്‍ എന്നിവരും ജിതിനൊപ്പം ഉണ്ടായിരുന്നു. അര്‍ജുന്റെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായശേഷം ആദ്യമായാണ് കുടുംബം മാധ്യമങ്ങളെ കാണുന്നത്. ഇങ്ങനെയൊരു കൂടിക്കാഴ്ച അര്‍ജുനെ കാണാതായ സംഭവം നടന്ന അന്ന് മുതല്‍ മാധ്യമങ്ങളും ജനപ്രതിനിധികളും മറ്റെല്ലാവരും കൂടെ നിന്നുവെന്നും ജിതിന്‍ പറഞ്ഞു.

എംകെ രാഘവന്‍ എംപി, കെസി വേണുഗോപാല്‍ എംപി, എകെഎം അഷ്‌റഫ് എംഎല്‍എ, കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍, കേരളത്തിലെ മറ്റു എംഎല്‍എമാര്‍, ജനപ്രതിനിധികള്‍, ഈശ്വര്‍ മല്‍പെ, മറ്റു മുങ്ങല്‍ വിദഗ്ധര്‍, ലോറി ഉടമ മനാഫ്, ആര്‍സി ഉടമ മുബീന്‍, മാധ്യമങ്ങള്‍, കര്‍ണാടക സര്‍ക്കാര്‍, കേരള സര്‍ക്കാര്‍ എന്നിവരെല്ലാം നടത്തിയ ഇടപെടലും പങ്കും വളരെ വലുതാണ്. ഒന്നാം ഘട്ടത്തില്‍ നടത്തിയ തെരച്ചിലില്‍ കാലാവസ്ഥ ഉള്‍പ്പെടെ വെല്ലുവിളിയായിരുന്നു.

ഡ്രഡ്ജര്‍ കൊണ്ടുവരുന്നതിന് ഉള്‍പ്പെടെ കാലതാമസം ഉണ്ടായെങ്കിലും കൂടുതല്‍ വിവാദങ്ങളിലേക്കൊന്നും കടക്കുന്നില്ല.കെസി വേണുഗോപാലിനെ നേരിട്ട് ബന്ധപ്പെട്ടാണ് തെരച്ചില്‍ വീണ്ടും തുടങ്ങുമെന്ന ഉറപ്പ് ലഭിച്ചത്. തുടര്‍ന്നാണ് രണ്ടാം ഘട്ട തെരച്ചില്‍ ആരംഭിച്ചത്. നേവിയും ഈശ്വര്‍ മല്‍പെയും ചേര്‍ന്നുള്ള ഡൈവിങ് തെരച്ചില്‍ മാത്രമാണ് രണ്ടാം ഘട്ടത്തില്‍ നടന്നത്.പിന്തുണ ലഭിച്ചപ്പോഴും പലഘട്ടത്തിലായി പലരും കുടുംബത്തിന്റെ വൈകാരികത മാര്‍ക്കറ്റ് ചെയ്തുവെന്നും അര്‍ജുനെ കണ്ടെത്തിയശേഷം അഞ്ജു നടത്തിയ പ്രതികരണത്തില്‍ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം നടന്നുവെന്നും ജിതിന്‍ ആരോപിച്ചു. ഇത്തരത്തില്‍ വൈകാരികമായ മാര്‍ക്കറ്റിങ് ഒരു തരത്തിലും അംഗീകരിക്കാനാകില്ല.

കുടുംബം നടത്തിയ ശ്രമങ്ങള്‍ എണ്ണിപറഞ്ഞുകൊണ്ടാണ് ജിതിന്‍ സംസാരിച്ചത്. രണ്ടു സര്‍ക്കാരിന്റെയും ശ്രമത്തിന്റെയും ഫലം ആണ് അര്‍ജുനെ കിട്ടിയത്. പല ആളുകളും കുടുംബത്തിന്റെ വൈകരിക്കാത്ത ചൂഷണം ചെയ്യുകയാണ്. വൈകാരികമായി മാര്‍ക്കറ്റ് ചെയ്യുകയാണ്. അഞ്ജുവിന് എതിരെ സൈബര്‍ ആക്രമണം ഉണ്ടായി. കുടുംബത്തെ ആക്ഷേപിക്കുകയാണ്.
അര്‍ജുന് 75,000 രൂപ സാലറി ഉണ്ട് എന്നത് ഒരു വ്യക്തി തെറ്റായി പറഞ്ഞ് പരത്തി. ഇതിന്റെ പേരില്‍ രൂക്ഷമായ ആക്രമണമാണ് ഉണ്ടായത്. പല കോണില്‍ നിന്നും ഫണ്ട് ശേഖരിക്കുന്നു. ആ ഫണ്ട് ഞങ്ങള്‍ക്ക് വേണ്ട. വൈകാരികത ചൂഷണം ചെയ്യുന്നതില്‍ നിന്നും പിന്മാറണം.

അര്‍ജുന്റെ കുട്ടിയെ വളര്‍ത്തുമെന്ന് എന്ത് അടിസ്ഥാനത്തില്‍ ആണ് പറയുന്നത്. മനാഫ് ആണ് ഇതിനു പിറകിലെന്നും ജിതിന്‍ ആരോപിച്ചു. ഫണ്ട് പിരിക്കാന്‍ ശ്രമിക്കുകയാണ്. ഇതില്‍ പലരും വീണു പോകുകയാണ്. അര്‍ജുന്‍ നഷ്ടപ്പെട്ടുവെന്നത് യഥാര്‍ഥ്യമാണ്. അതിന്റെ പേരില്‍ പിച്ച തെണ്ടേണ്ട അവസ്ഥ ഇല്ല. അത് ആ വ്യക്തി മനസിലാക്കണം. സഹായിച്ചില്ലെങ്കിലും കുത്തി നോവിക്കരുത്. ഞങ്ങളുടെ ദാരിദ്യം ചൂണ്ടിക്കാട്ടി ചൂഷണം ചെയ്യുന്നു. അര്‍ഹതപ്പെട്ട ആളുകള്‍ക്ക് പണം കിട്ടട്ടെ ചില ആളുകള്‍ മീഡിയ പബ്ലിസിറ്റിക്കായി പണം കൊണ്ട് വരുന്നുകയാണെന്ന് അര്‍ജുന്റെ ഭാര്യ കൃഷ്ണപ്രിയ ആരോപിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!