സിറ്റിംഗിന് ഹാജരായില്ല; നാല് പേര്‍ക്ക് സമന്‍സ് അയച്ച് വിവരാവകാശ കമ്മീഷണര്‍

കോഴിക്കോട് : കോഴിക്കോട്  നടന്ന വിവരാവകാശ കമ്മീഷന്‍ സിറ്റിംഗില്‍ ഹാജരാവാതിരുന്ന മൂന്നു കേസുകളില്‍ ബന്ധപ്പെട്ട നാല് വിവരാവകാശ ഓഫീസര്‍മാര്‍ക്ക് സമന്‍സ് അയച്ച് വിവരാവകാശ കമ്മീഷണര്‍ ഡോ. എ അബ്ദുല്‍ ഹകീം. തിരുവനന്തപുരത്തെ കമ്മീഷന്‍ ഓഫീസില്‍ ഹാജരാവാനാണ് സമന്‍സ് നല്‍കിയിരിക്കുന്നത്.

വിവരാവകാശ നിയമപ്രകാരം ടി കെ മജീദ് എന്നയാള്‍ നല്‍കിയ പരാതിയില്‍ കോഴിക്കോട് കോര്‍പറേഷന്‍ സെക്രട്ടറി ജൂണ്‍ 29നും ജുബിത എന്ന വ്യക്തി നല്‍കിയ പരാതിയില്‍ കേരള ബാങ്ക് റീജ്യണല്‍ മാനേജര്‍, എം അശോകന്‍ എന്നയാള്‍ നല്‍കിയ പരാതിയില്‍ കൊയിലാണ്ടി താലൂക്ക് ഓഫീസിലെ ഇപ്പോഴത്തെ വിവരാവകാശ ഓഫീസര്‍, തഹസില്‍ദാര്‍ എന്നിവർ ജൂണ്‍ 27നുമാണ് തിരുവനന്തപുരത്ത് ഹാജരാവേണ്ടത്.

ഇതിനു പുറമെ, എം രാജന്‍ എന്നയാളുടെ അപേക്ഷയില്‍ വിവരാവകാശ നിയമപ്രകാരമുള്ള വിവരങ്ങള്‍ നല്‍കാതിരുന്നതിന് കോഴിക്കോട് കോര്‍പറേഷന്‍ സെക്രട്ടറിക്കും, ഇമ്പിച്ച്യാലി എന്നയാളുടെ അപേക്ഷയില്‍ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ വിവരങ്ങള്‍ നല്‍കിയതിന് നൊച്ചാട് വില്ലേജ് ഓഫീസര്‍ക്കും ശിക്ഷാ നടപടി സ്വീകരിക്കുന്നതിന് മുന്നോടിയായി നിയമത്തിലെ 20(1) വകുപ്പ് പ്രകാരമുള്ള കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. കെ പി നാസര്‍ എന്നയാളുടെ അപേക്ഷയില്‍ ആവശ്യപ്പെട്ട രേഖയുടെ പകര്‍പ്പ് നല്‍കുന്നതിന് അഞ്ച് രൂപയ്ക്ക് പകരം 590 രൂപ അടക്കണണമെന്ന് ആവശ്യപ്പെട്ട തിനൂര്‍ വില്ലേജ് ഓഫീസര്‍ക്കെതിരേയും ഇതേവകുപ്പ് പ്രകാരമുള്ള നോട്ടീസ് നല്‍കിയിട്ടുണ്ട്.

പേഴ്‌സണല്‍ ഹിയറിംഗിന് ഉത്തരവ് കൈപ്പറ്റിയിട്ട് ഹാജരാകാതിരുന്ന വഖഫ് ബോര്‍ഡ് വിവരാവകാശ ഓഫീസര്‍ എം ബി ശഹീറിനെ വകുപ്പ് 20(1) പ്രകാരം പിഴ അടപ്പിക്കാനും 20(2) പ്രകാരം അച്ചടക്ക നടപടി സ്വീകരിക്കാനും ഉത്തരവായി.

ജില്ലാ പ്ലാനിംഗ് സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിംഗില്‍ പരിഗണിച്ച 18 കേസുകളില്‍ 13 എണ്ണം തീര്‍പ്പാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!