യമാലിനെ ഏറ്റെടുത്ത് ലോകം താരം ഹോട്ടൽ മുറിയിലിരുന്ന് പഠിക്കുന്ന ചിത്രങ്ങൾ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്

മ്യൂണിച്ച്: യൂറോകപ്പിനെത്തിയ കൗമാരക്കാരില്‍ ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ലാമിന്‍ യമാല്‍. സ്പെയ്ന്‍ ദേശീയ ടീമിന് വേണ്ടി യൂറോ കളിക്കാന്‍ ജര്‍മ്മനിയിലേക്ക് വണ്ടി കയറുമ്പോള്‍ യമാലിന്റെ പ്രായം വെറും 16 വയസ് മാത്രമാണ്. ക്രൊയേഷ്യക്കെതിരെയുള്ള ആദ്യ മത്സരത്തില്‍ തന്നെ കളത്തിലിറങ്ങിയതോടെ യൂറോ കപ്പ് കളിക്കുന്ന പ്രായം കുറഞ്ഞ താരമായി യമാല്‍ മാറി. പോളണ്ടിന്റെ കാസ്പര്‍ കൊസ്‌ലോവ്‌സ്‌കിയുടെ 17 വര്‍ഷവും 246 ദിവസവുമെന്ന റെക്കോര്‍ഡാണ് താരം മറികടന്നത്. യൂറോകപ്പിനെത്തിയ കൗമാരക്കാരില്‍ ഇതിനകം ആരാധകരുടെ ഇഷ്ടതാരങ്ങളിലൊരാളായി മാറിയ യമാല്‍ ഇപ്പോള്‍ പക്ഷേ വാര്‍ത്തകളില്‍ ഇടം നേടുന്നത് മറ്റൊരു കാര്യത്തിലാണ്.

ടൂര്‍ണമെന്റിനായി യമാല്‍ യാത്ര തിരിക്കുമ്പോള്‍ താരത്തിന് മറ്റൊരു ദൗത്യം കൂടിയുണ്ടായിരുന്നു, പഠനം. സ്‌പെയിനിലെ നിര്‍ബന്ധിത സെക്കന്‍ഡറി വിദ്യാഭ്യാസം നാലാം വര്‍ഷ വിദ്യാര്‍ഥിയാണ് യമാല്‍. കളി കഴിഞ്ഞുള്ള ഒഴിവുസമയങ്ങളില്‍ പഠനകാര്യങ്ങളിലാണ് താരം മുഴുകുന്നത്. യമാല്‍ ഹോട്ടല്‍ മുറിയിലിരുന്ന് പഠിക്കുന്ന ചിത്രങ്ങള്‍ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. പഠിക്കുന്ന പ്രായത്തില്‍ കളിക്കാനിറങ്ങിയാല്‍ ഇതൊക്കെ വേണ്ടിവരുമെന്നാണ് ചിലര്‍ തമാശയായി പറയുന്നത്.

സ്‌കൂളിലെ ഹോം വര്‍ക്കുമായാണ് താന്‍ യൂറോ കപ്പിനെത്തിയിരിക്കുന്നതെന്ന് ബാഴ്‌സലോണ താരം കൂടിയായ യമാല്‍ നേരത്തെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഓണ്‍ലൈന്‍ വഴി ക്ലാസുകള്‍ കേള്‍ക്കുന്ന താരത്തിന് പൂര്‍ണ പിന്തുണയുമായി അധ്യാപകരും കൂടെയുണ്ട്. ക്രൊയേഷ്യക്കെതിരെ ആദ്യ മിനിറ്റില്‍ നേടിയ അസിസ്റ്റില്‍ യൂറോകപ്പ് ചരിത്രത്തില്‍ ഗോള്‍ അസിസ്റ്റ് ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി യമാല്‍ മാറിയിരുന്നു. നാളെ പുലര്‍ച്ചെ ഇറ്റലിക്കെതിരെ നടക്കുന്ന രണ്ടാം മത്സരത്തില്‍ ഗോള്‍ കണ്ടെത്തിയാല്‍ യൂറോകപ്പ് ചരിത്രത്തില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാകാന്‍ യമാലിന് കഴിയും.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!