‘ആടുജീവിതം’ പന്ത്രണ്ടുവരിയില്‍ ചുരുക്കിയെഴുതി മന്തരത്തൂര്‍ എം എല്‍ പി സ്‌കൂളിലെ നന്മ തേജസ്വിനി; പങ്കുവെച്ച് ബെന്യാമിന്‍

പയ്യോളി :  ‘ആടുജീവിതം’ പന്ത്രണ്ടുവരിയില്‍ ചുരുക്കിയെഴുതി മന്തരത്തൂര്‍ എം എല്‍ പി സ്‌കൂളിലെ നന്മ തേജസ്വിനി; പങ്കുവെച്ച് ബെന്യാമിന്‍

പൃഥിരാജിനെ നായകനാക്കി ബ്ലെസ് സംവിധാനം ചെയ്ത ‘ആടുജീവിതം’ സിനിമ തിയേറ്ററില്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയ സിനിമയായിരുന്നു. ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ബ്ലെസി സിനിമ സംവിധാനം ചെയ്തത്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട നോവല്‍ കൂടിയായിരുന്നു ആടുജീവിതം.

ആ നോവല്‍ വെറും പന്ത്രണ്ടുവരിയില്‍ എഴുതിത്തീര്‍ത്തിരിക്കുകയാണ് പയ്യോളി മന്തരത്തൂര്‍ എം എല്‍ പി സ്‌കൂള്‍ വിദ്യാര്‍ഥിനിയായ നന്മ തേജസ്വിനി എന്ന മിടുക്കിക്കുട്ടി.
വായനാദിനത്തില്‍ നോവലിസ്റ്റ് ബെന്യാമിന്‍ തന്നെയാണ് നന്മ തേജസ്വിനിയുടെ ‘ആടുജീവിതത്തിന്റെ’ സംഗ്രഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. നോട്ടുബുക്കിലാണ് നന്മ ‘ആടുജീവിതം’ നോവല്‍ ചുരുക്കി എഴുതിയിരിക്കുന്നത്.

നന്മയുടെ കുറിപ്പ് വായിക്കാം..

‘ഒരു ദിവസം നജീബ് എന്ന ഒരാള്‍ ജീവിച്ചിരുന്നു, ഒരുനാള് നജീബ് ദുബായില്‍ പോയി, അവിടത്തെ അറബ് മനുഷ്യന്‍ നജീബിനെ പറ്റിച്ച് മരുഭൂമിയില്‍ ഇട്ടു. കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞു, നജീബ് ആടിന്റെ പുല്ലും ആടിന്റെ വെള്ളവും കുടിച്ച് ജീവിച്ചു. ഒരു ദിവസം നജീബിനെ രക്ഷിക്കാന്‍ ഒരാള് വന്നു. രക്ഷിച്ച് കൊണ്ട് പോയി. പെരിയോനേ റഹ്‌മാനെ… പെരിയോനേ റഹീം… ‘_.

നോട്ട് ബുക്കില്‍ നജീബിന്റെ ചിത്രവും വരച്ചുകൊണ്ടായിരുന്നു ‘ആടുജീവിതം’ എഴുതിയത്… ‘ഇത്രേ ഒള്ളൂ… മന്തരത്തൂര്‍ എം എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി നന്മ തേജസ്വിനി എന്ന മിടുക്കിക്കുട്ടി’ എന്ന അടിക്കുറിപ്പോടെയാണ് ബെന്യാമിന്‍ നന്മയുടെ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.


 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!