പ്ലസ് വണ്‍ സീറ്റ് അപര്യാപ്തത പരിഹരിക്കണമെന്നാവശ്യപ്പെട്ട് പാലക്കാടും കണ്ണൂരും കെഎസ്‌യു നടത്തിയ മാർച്ചിൽ സംഘർഷം

കണ്ണൂര്‍/ പാലക്കാട്:  മലബാര്‍ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് അപര്യാപ്തത പരിഹരിക്കണമെന്നാവശ്യപ്പെട്ട് പാലക്കാടും കണ്ണൂരും കെഎസ്‌യു നടത്തിയ മാർച്ചിൽ സംഘർഷം. പാലക്കാട് കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. കണ്ണൂരിൽ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

അധിക ബാച്ചുകള്‍ അനുവദിച്ച് പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി ഒഴിവാക്കണമെന്ന് അലോട്ട്‌മെന്റ് പ്രക്രിയ ആരംഭിക്കുമ്പോള്‍ തന്നെ വിദ്യാര്‍ത്ഥി സംഘടനകള്‍ സര്‍ക്കാരെ അറിയിച്ചിരുന്നു. അവസാനഘട്ട അലോട്ട്‌മെന്റ് ഫലം വരുമ്പോഴും പതിനായിരകണക്കിന് വിദ്യാര്‍ത്ഥികളാണ് മലബാറില്‍ പ്ലസ് വണ്‍ സീറ്റ് കിട്ടാതെ പുറത്തുനില്‍ക്കുന്നത്. ഇതില്‍ പ്രതിഷേധിച്ചായിരുന്നു പാലക്കാടും കണ്ണൂരും കെഎസ്‌യു പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്.

പാലക്കാട് കളക്ടറേറ്റിലേക്ക് നടന്ന മാര്‍ച്ചില്‍ പ്രതിഷേധക്കാര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെ സംഘര്‍ഷത്തിലേക്ക് നീങ്ങി. പ്രതിഷേധക്കാരെ പൊലീസ് കയ്യേറ്റം ചെയ്‌തെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി.

കണ്ണൂരില്‍ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് മുഴുവന്‍ പ്രതിഷേധക്കാരേയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!