ജോലി ഭാരം: പോസ്റ്റല്‍ സേവനങ്ങള്‍ താളംതെറ്റുന്നു

പാലക്കാട്: ഗ്രാമീണ ബാങ്കിങ് സേവനം ഉള്‍പ്പടെ പുതിയ പദ്ധതികളുടെ പ്രഖ്യാപനങ്ങള്‍ വരുന്നതിനിടയിലും പോസ്റ്റല്‍വകുപ്പും ജീവനക്കാരും രണ്ട് തട്ടില്‍. റിട്ടയര്‍മെന്റ് വേക്കന്‍സിയില്‍ പുതിയ നിയമനം നടത്താതിരിക്കുകയും ഉള്ള ജീവനക്കാരെക്കൊണ്ട് പോസ്റ്റല്‍ സേവനങ്ങള്‍ നടത്തുകയും ചെയ്യുന്നതിനിടെ വകുപ്പിന്റെ പുതിയ പദ്ധതികളോട് സഹകരിക്കാനാവില്ലെന്ന നിലപാടിലാണ് ജീവനക്കാര്‍.

പോസ്റ്റല്‍ വകുപ്പിന്റെ ഗ്ലാമര്‍ സേവനമായ ഗ്രാമീണ ബാങ്കിങ് ആളുകള്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടിയെങ്കിലും സേവനം പ്രതീക്ഷിച്ച് പോസ്റ്റ് ഓഫിസുകളിലെത്തുന്നവരോട് ജീവനക്കാരുടെ വകുപ്പിനോടുള്ള അതൃപ്തിയും പ്രതിഷേധവും പ്രകടിപ്പിക്കുന്നത് മിക്കപ്പോഴും വലിയ തോതിലുള്ള തര്‍ക്കങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. എസ്.ബി അക്കൗണ്ടുള്ളവരോട് പണം നിക്ഷേപിച്ചുകഴിഞ്ഞാല്‍ ഒന്നില്‍ കൂടുതല്‍ പാസ് ബുക്ക് ഉണ്ടെങ്കില്‍ പിന്നീട് എപ്പോഴെങ്കിലും വന്ന് പതിപ്പിച്ചാല്‍ മതിയെന്ന് പറയുകയാണ് ജീവനക്കാര്‍. ജോലി ഭാരം താങ്ങാവുന്നതിനുമപ്പുറമുണ്ടെന്നും എല്ലാം കൂടി തങ്ങള്‍ക്ക് മാനേജ് ചെയ്യാന്‍ കഴിയുന്നില്ലെന്നുമാണ് ജീവനക്കാര്‍ പറയുന്നത്.

ജീവനക്കാരുടെ കുറവും പദ്ധതികളുടെ വര്‍ധനവുമാണ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ താളംതെറ്റലുകളുടെ പ്രധാന കാരണമെന്ന് ജീവനക്കാര്‍ കുറ്റപ്പെടുത്തുന്നു. എന്നാല്‍ ഇത് തിരിച്ചടിയാകുന്നത് ഉപഭോക്താക്കള്‍ക്കാണ്. വകുപ്പിലെ ഒഴിവുള്ള തസ്തികകളിലേക്ക് സ്ഥിരം നിയമനം നടത്തുന്നതിന് പകരം താല്‍ക്കാലിക നിയമനങ്ങള്‍ ആണ് നടക്കുന്നവയിലേറെയും.

ഇത്തരത്തില്‍ നിയമിക്കപ്പെടുന്നവരുടെ പരിചയക്കുറവും ഉപഭോക്താക്കളെ വട്ടം തിരിക്കുന്നുണ്ട്. വിവിധ സേവനങ്ങള്‍ക്കായി പോസ്റ്റല്‍ ഓഫിസുകളില്‍ എത്തുന്ന ആളുകള്‍ക്ക് ജീവനക്കാരുടെ ഭാഗത്തു നിന്നും പലപ്പോഴും നിസഹകരണ മനോഭാവമാണ് ലഭിക്കുന്നതെന്ന ആരോപണങ്ങള്‍ ഉയരുമ്പോഴും തപാല്‍വകുപ്പ് ഇക്കാര്യത്തില്‍ മൗനംപാലിക്കുകയാണ്. സേവനങ്ങള്‍ക്കാവശ്യമായ ജീവനക്കാരെ അടിയന്തരമായി നിയമിക്കണമെന്ന ആവശ്യവും, ഉപഭോക്താക്കളുടെ പരാതികളും തപാല്‍വകുപ്പ് പാടെ അവഗണിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!