മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരവും പരിശീലകനുമായ ടി. കെ. ചാത്തുണ്ണി അന്തരിച്ചു, സംസ്‌ക്കാരം നാളെ വടൂക്കരയില്‍

തൃശ്ശൂര്‍: മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരവും പരിശീലകനുമായ ടി. കെ. ചാത്തുണ്ണി (79) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ബുധനാഴ്ച രാവിലെ 7.45-ഓടടെയാണ് അന്ത്യം. ഫുട്ബോള്‍ കളിക്കാരനായും പരിശീലകനായും അരനൂറ്റാണ്ടിലേറെ പരിചയസമ്പത്തുള്ള ചാത്തുണ്ണിക്ക് ഇന്ത്യന്‍ ഫുട്ബോള്‍ ചരിത്രത്തില്‍ സമാനതകളില്ലാത്ത
സ്ഥാനമാണുള്ളത്.

ചാത്തുണ്ണിയുടെ പരിശീലനത്തില്‍ ഇന്ത്യന്‍ ഫുട്ബോളിന്റെ മുന്‍നിര കളിക്കാരായി മാറിയവര്‍ ഏറെ. ഐ. എം. വിജയന്‍ മുതല്‍ ഗോവയുടെ ബ്രൂണോ കുട്ടീഞ്ഞോ വരെയുണ്ട് അക്കൂട്ടത്തില്‍. പട്ടാള ടീമായ ഇ.എം.ഇ. സെക്കന്ദരാബാദ്, വാസ്‌കോ ഗോവ, ഓര്‍ക്കേ മില്‍സ് ബോംബെ തുടങ്ങിയ ക്ലബ്ബുകളിലും സന്തോഷ് ട്രോഫിയില്‍ സര്‍വീസസ്, ഗോവ, മഹാരാഷ്ട്ര സംസ്ഥാന ടീമുകളിലും താരമായിരുന്നു.

പരിശീലകനായുള്ള ചാത്തുണ്ണിയുടെ ജീവിതവും വേറിട്ടതായിരുന്നു. 1990-ല്‍ എം.ആര്‍.എഫ് ഗോവ, ചര്‍ച്ചില്‍ ഗോവ, കെ.എസ്.ഇ.ബി., സാല്‍ഗോക്കര്‍, മോഹന്‍ ബഗാന്‍, എഫ്.സി. കൊച്ചിന്‍, വിവ കേരള, ഗോള്‍ഡന്‍ ത്രഡ്‌സ്, ജോസ്‌കോ എഫ്.സി., വിവ ചെന്നൈ ഉള്‍പ്പെടെ രാജ്യത്തെ പ്രധാന ഫുട്ബോള്‍ ശക്തികളായ നാല് സംസ്ഥാനങ്ങളിലെ പല ക്ലബുകളുടെയും പരിശീലകസ്ഥാനം വഹിച്ചിട്ടുണ്ട്.

1979-ല്‍ കേരളത്തിന്റെ സന്തോഷ് ട്രോഫി പരിശീലകനായി. മോഹന്‍ ബഗാന്‍, ചര്‍ച്ചില്‍ ബ്രദേഴ്സ്, സാല്‍ഗോക്കര്‍, എഫ്സി. കൊച്ചിന്‍ എന്നിങ്ങനെ നിരവധി പ്രൊഫഷണല്‍ ക്ലബ്ബുകളേയും പരിശീലിപ്പിച്ചു ‘ഫുട്ബോള്‍ മൈ സോള്‍’ എന്ന പേരില്‍ അദ്ദേഹം ആത്മകഥയെഴുതിയിട്ടുണ്ട്.

മൃതശരീരം നാളെ കാലത്ത് 10 മുതല്‍ 11 വരെ തൃശൂര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് ശേഷം 11.30 ന് വടൂക്കരയില്‍ സംസ്‌ക്കാരം നടക്കും.

ഡിഎഫ്എയും സ്‌പോര്‍ട്‌സ് കൗണ്‍സിലും ചേര്‍ന്ന് ഉച്ചതിരിഞ്ഞ് 2.30 ന് തൃശൂര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വേര്‍പാടില്‍ അനുശോചന യോഗം ചേരും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!