രാജ്യത്തെ ജനാധിപത്യം അപകടത്തിൽ : എം വി ഗോവിന്ദൻ മാസ്റ്റർ



ബി ജെ പി സർക്കാർ നമ്മുടെ രാജ്യത്തെ ജനാധിപത്യ വ്യവസ്ഥിതിയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ.വടകരയിലെ എൽ ഡി എഫ് സ്ഥാനാർഥി കെ കെ ശൈലജ ടീച്ചറുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ മുഖാമുഖം പരിപാടിയിലായിരുന്നു പ്രതികരണം.
ഭരണഘടന സ്ഥാപനങ്ങളെയാകെ തങ്ങളുടെ വരുതിയിലാക്കികൊണ്ട് മതനിരപേക്ഷ രാഷ്ട്രത്തെ മതരാഷ്ട്രമാക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്.ഇതിനെ പ്രതിരോധിക്കാൻ കോൺഗ്രസിന് കഴിയില്ല.ബി ജെ പി യുടെ അതേ സ്വരം തന്നെയാണ് ഇന്ന് കോൺഗ്രസിനും.അതുകൊണ്ടാണ് പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് കോൺഗ്രസ് ദേശീയ നേതൃത്വം ഇതുവരെയും പ്രതികരിക്കാത്തത്.നയവും നേതൃത്വവുമില്ലാത്ത പാർട്ടിയായി കോൺഗ്രസ് മാറിയിരിക്കുന്നു.അതുകൊണ്ടാണ് എസ് ഡി പി ഐ പോലുള്ള സംഘടനകളുമായി തെരഞ്ഞെടുപ്പിൽ ധാരണകളുണ്ടാക്കിയത്.എന്നാൽ ഈ കോ ലീ ബി,എസ് ഡി പി ഐ സഖ്യത്തെ അതിജീവിച്ച് വടകരയിൽ ഇടതുപക്ഷം വിജയിക്കുമെന്ന് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
വടകര കൃഷ്ണകൃപ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ എൽ ഡി എഫ് വടകര പാർലിമെന്റ് മണ്ഡലം പ്രസിഡന്റ് എം കെ ഭാസ്കരൻ അധ്യക്ഷത വഹിച്ചു.കടത്തനാട് നാരായണൻ മാസ്റ്റർ,സുവീരൻ,വി ടി മുരളി,ലിസി മുരളീധരൻ,രമേശൻ പാലേരി,പ്രേംകുമാർ വടകര,പി മോഹനൻ മാസ്റ്റർ,വത്സൻ പനോളി,കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ,കെ പി ബിന്ദു എന്നിങ്ങനെ സമൂഹത്തിന്റെ വിവിധ മേഖലകളെ പ്രതിനിധീകരിച്ച് അറന്നൂറോളം പേർ പരിപാടിയിൽ പങ്കെടുത്തു.പ്രതിനിധികളുമായി സംവദിച്ച ശേഷം ഇടതുപക്ഷം ഈ തെരഞ്ഞെടുപ്പിൽ നിർണായക ശക്തിയാകുമെന്ന് ഗോവിന്ദൻ മാസ്റ്റർ അഭിപ്രായപ്പെട്ടു.














